‘സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ പല തവണ ഞാന്‍ കരഞ്ഞുപോയി’; ‘സാന്‍ഡ് കി ആങ്കി’നെ കുറിച്ച് തപ്‌സി പന്നു

എന്റെ അമ്മയ്ക്കാണ് ഞാന്‍ ഈ സിനിമ സമര്‍പ്പിക്കുന്നത്

തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘സാന്‍ഡ് കി ആങ്ക്’. ചിത്രത്തില്‍ ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ ആയാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് തപ്‌സി.

‘സംവിധായകന്‍ എന്നോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ പല തവണ കരഞ്ഞുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ അദ്ദേഹതത്തോട് സിനിമ ചെയ്യാമെന്ന് പറഞ്ഞു. കാരണം ചന്ദ്രോയും പ്രകാശിയും വലിയ നായികമാരാണ്. രാജ്യം മുഴുവന്‍ അവരെ കാണുന്നു. എന്നെ സംബന്ധിച്ച് മറ്റൊരു വൈകാരിക കാര്യം കൂടിയുണ്ടായിരുന്നു ഈ സിനിമ ചെയ്യാന്‍. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ അമ്മയെ കുറിച്ച് ചിന്തിക്കാതിരിക്കാനായില്ല.

വിവാഹത്തിനു മുമ്പ് മാതാപിതാക്കളുടെയും വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് ജീവിക്കേണ്ടി വന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതുമാണ് ഞങ്ങളുടെ ഈ സിനിമ. കുട്ടികള്‍ ആയതിനു ശേഷം അവര്‍ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുന്നു, ഒരിക്കലും അവര്‍ അവര്‍ക്ക് വേണ്ടി ജീവിക്കുന്നില്ല. എന്റെ അമ്മയ്ക്ക് അറുപത് വയസ്സായി. ഇപ്പോഴെങ്കിലും എനിക്ക് അവരോട് പറയാന്‍ ഒരു കാരണം വേണം, അവര്‍ ആഗ്രഹിക്കുന്ന ജീവിതം നയിക്കൂവെന്ന് പറയാന്‍. എന്റെ അമ്മയ്ക്കാണ് ഞാന്‍ ഈ സിനിമ സമര്‍പ്പിക്കുന്നത്. എന്റെ കുട്ടികളെ അഭിമാനപൂര്‍വം ഞാന്‍ സിനിമ കാണിക്കും’ എന്നാണ് താരം ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഇന്ത്യയിലെ പ്രായം കൂടിയ ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോയുടെയും പ്രകാശിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഷാര്‍പ്പ് ഷൂട്ടറായ പ്രകാശിയുടെ വേഷത്തിലെത്തുന്നത് ഭൂമി പെഡ്‌നേകറാണ്. ദീപാലവിക്ക് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version