‘ആ വേഷം സിനിമയില്‍ ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്’; ‘ശക്തിമാനോട്’ ക്ഷമ ചോദിച്ച് ഒമര്‍ ലുലു

അറിവില്ലായ്മ കൊണ്ടാണ് ആ വേഷം സിനിമയില്‍ ഉപയോഗിച്ചത് എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തില്‍ നടന്‍ മുകേഷ് ‘ശക്തിമാന്റെ’ വേഷത്തില്‍ എത്തിയത് വിവാദം ആയിരുന്നു. തന്റെ അനുവാദം കൂടാതെ ആണ് ചിത്രത്തില്‍ സംവിധായകന്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചത് എന്ന് കാണിച്ച് ‘യഥാര്‍ത്ഥ’ ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്ന ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. അറിവില്ലായ്മ കൊണ്ടാണ് ആ വേഷം സിനിമയില്‍ ഉപയോഗിച്ചത് എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.

‘ബഹുമാനപ്പെട്ട മുകേഷ് ഖന്ന സര്‍, അങ്ങ് എനിക്കെതിരെ അയച്ച പരാതി ഫെഫ്കയില്‍ നിന്നും ലഭിച്ചു. താങ്കളോട് ചോദിക്കാതെ ശക്തിമാന്‍ എന്ന കഥാപാത്രത്തിന്റെ വേഷം സിനിമയില്‍ ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്. അങ്ങേയ്ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണമാണ്. അതുകൊണ്ട് തന്നെ കോപ്പിറൈറ്റിനെ കുറിച്ച് ചിന്തിച്ചില്ല. സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രെഡിറ്റ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണ്.

ചിത്രത്തില്‍ നടന്‍ മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ല. പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്‍ഡ് മാത്രം തനിക്ക് അതിമാനുഷിക ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ആ രംഗം. നേരത്തെ ചിത്രത്തിന്റെ എഴുത്തുകാര്‍ സൂപ്പര്‍മാനെ ആയിരുന്നു ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഞങ്ങളുടെ കുട്ടിക്കാലത്തെ സൂപ്പര്‍ ഹീറോ ആയ ശക്തിമാനെ ഉള്‍പ്പെടുത്താന്‍ ഞാനാണ് നിര്‍ദ്ദേശിച്ചത്. ഈ ഖേദപ്രകടനം താങ്കള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എല്ലാ വിവാദങ്ങളും ഇതോടെ കെട്ടടങ്ങുമെന്നും പ്രതീക്ഷിക്കുന്നു’ എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version