‘നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ഓണക്കാലത്ത് കാണേണ്ട ചിത്രമാണ് ഫൈനല്‍സ്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

‘ജൂണ്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജിഷ വിജയന്‍ നായികയായി എത്തിയ ചിത്രമാണ് ‘ഫൈനല്‍സ്’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നവാഗതനായ പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ എത്തിയത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്ത് എത്തിയിരുന്നു.

ചിത്രത്തെ പ്രശംസിച്ച് മാധ്യമപ്രവര്‍ത്തക ആയ ശ്രീരേഖ ഭാസ്‌കരന്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ കാണേണ്ട ചിത്രമാണ് ഇതെന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ഓണക്കാലത്ത് കാണേണ്ട ചിത്രം – ‘ഫൈനല്‍സ്’.’ഒരിക്കലെങ്കിലും ജയിക്കേണ്ടേ മാഷേ നമുക്കൊക്കെ? ‘ഫൈനല്‍സിലെ ഏറ്റവും ഹൃദയസ്പര്‍ശിയായൊരു സീനില്‍ മാനുവല്‍ വര്‍ഗീസ് മാഷിനോടു ചോദിക്കുന്നുണ്ട്. നിസ്സഹായതയുടെയും തനിച്ചാവലിന്റെയും ഏകാന്തമായ കുന്നിന്‍ മുകളില്‍ തോറ്റു കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന അയാളെ തിരിച്ചു നടത്തുന്നതും മാനുവലിന്റെ ആ ചോദ്യമാണ്.

ഒരിക്കലെങ്കിലും ജയിക്കാന്‍ ആശിക്കുന്നവരാണ് നമ്മളൊക്കെ. ആ ആഗ്രഹമാണ് പല ചവിട്ടിത്തേയ്ക്കലുകളെയും അതിജീവിച്ച് വീണ്ടും പോരാടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതും. അതു കൊണ്ടു തന്നെയാണ് ‘ഫൈനല്‍സി’ലെ വര്‍ഗീസ് മാഷിനെയും ആലീസിന്റെയും മാനുവലിന്റെയും സങ്കടങ്ങളും പോരാട്ടവും നമ്മുടെ ഹൃദയത്തില്‍ എളുപ്പം തൊടുന്നത്.

ഒരര്‍ത്ഥത്തില്‍ ‘ഫൈനല്‍സ്’ സ്വപ്നങ്ങളെ പിന്തുടരുന്നതിന്റെ കഥയാണ്. ആലീസും വര്‍ഗീസ് മാഷും മാനുവലും- അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് സ്വപ്നങ്ങളാണ്. ആലീസിന് സൈക്ലിംഗ് എന്ന സ്വപ്നം. വര്‍ഗീസ് മാഷിന് മകളുടെ ജയം എന്ന സ്വപ്നം. ആലീസിന്റെ പ്രണയം സ്വന്തമാക്കുക എന്നതായിരുന്നു മാനുവലിന്റെ സ്വപ്നം. ഏറ്റവും പ്രിയപ്പെട്ടയാളുടെ സ്വപ്നം കൊഴിഞ്ഞു വീണാലും ആ സ്വപ്നത്തെ ഏറ്റെടുത്ത് മറ്റൊരു തരത്തിലെങ്കിലും സത്യമാക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹമെന്നും ഈ സിനിമ കാണിച്ചു തരുന്നു. വര്‍ഗീസ് മാഷായി സുരാജും ആലീസായി രജീഷ വിജയനും മാനുവലായി നിരഞ്ജും അഭിനയ മികവിലൂടെ മനസ്സു തൊടുന്നു. ഒപ്പം യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരെ പോലെ മറ്റു താരങ്ങളും. എങ്കിലും സുരാജിന്റെ അച്ഛന്‍ കഥാപാത്രമാണ് സൂക്ഷ്മാഭിനയത്തിലൂടെ ഏറ്റവും വിസ്മയിപ്പിക്കുന്നത്.

മനോഹരവും ത്രില്ലിങ്ങുമായ ചില സീനുകളും ഷോട്ടുകളും സിനിമയിലുണ്ട്. വാഗമണ്ണിലെ സൈക്ലിംഗ് സീക്വന്‍സിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സിനിമാട്ടോഗ്രഫിയും എടുത്തു പറയേണ്ടതാണ്. അതു പോലെ, ഒരു നിര്‍ണായക സീനില്‍ നായികയുടെ മുഖത്തേക്കോ ശരീരത്തിലേക്കോ ആദ്യം ക്യാമറ വെയ്ക്കാതെ അവളുടെ കണ്ണുകളിലൂടെ മേലേ നീലാകാശത്തെ കാണിക്കുന്ന ഷോട്ട്! സംവിധായകന്‍ അരുണിനും സിനിമാട്ടോഗ്രഫര്‍ സുധീപിനും അഭിനന്ദനങ്ങള്‍! ഒപ്പം സുന്ദരമായ സംഗീതമൊരുക്കിയ, ചില നിമിഷങ്ങളില്‍ നിശ്ശബ്ദതയ്ക്കും സംഗീതമുണ്ടെന്നതു മറക്കാതിരുന്ന സംഗീത സംവിധായകന്‍ കൈലാസ് മേനോനും ബിഗ് സല്യൂട്ട്!

താരപരിവേഷത്തിന്റെ വമ്പന്‍ ആര്‍പ്പുവിളികളോ കോമഡിക്കു വേണ്ടി തട്ടിക്കൂട്ടിയ കോമഡികളോ വലിയ അവകാശവാദങ്ങളോ ഒന്നുമില്ലാതെ ഈ ഓണക്കാലത്ത് വന്ന കുഞ്ഞുചിത്രമാണ് ‘ഫൈനല്‍സ്’. നല്ല സിനിമയെ സ്നേഹിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ഈ കൊച്ചു ചിത്രം കാണാതെ പോകരുത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന്, ഒരു പത്രവാര്‍ത്തയില്‍ നിന്ന് ഇന്‍സ്പയേര്‍ഡ് ആയി ചെയ്തതാണീ സിനിമയെന്നത് അതിനെ കൂടുതല്‍ ടച്ചിംഗ് ആക്കുന്നു.

ഹീറോ എന്നാല്‍ ഇരുപതു പേരെ ഒറ്റയടിക്ക് അടിച്ചു തോല്‍പ്പിക്കുന്നതും നെടുനീളന്‍ മാസ് ഡയലോഗ് പറയുന്നതും ചോരപ്പുഴയൊഴുക്കുന്നതും മാത്രമല്ലെന്ന് -അങ്ങനെ കരുതുന്ന നമ്മുടെ പരമ്പരാഗത സങ്കല്‍പ്പം ചിലപ്പോഴൊക്കെ തിരുത്തണമെന്നു കുടി ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. ഒരു പക്ഷേ, വീല്‍ ചെയറിലിരിക്കുന്നയാളാവും സൂപ്പര്‍മാനേക്കാള്‍ വലിയ യഥാര്‍ത്ഥ ഹീറോയെന്ന ക്രിസ്റ്റഫര്‍ റീവിന്റെ (സൂപ്പര്‍മാന്‍ സീരീസ് സിനിമകളിലെ നായകനായിരുന്ന, അപകടത്തില്‍ പരിക്കേറ്റ് വീല്‍ ചെയറിലായിപ്പോയ ഹോളിവുഡിലെ സൂപ്പര്‍ താരം ) ആത്മകഥ ‘സ്റ്റില്‍ മീ’യെ കുറിച്ചുള്ള വാചകം കൂടി ഓര്‍ത്തു പോയി ‘ഫൈനല്‍സ്’ കണ്ടപ്പോള്‍.

Exit mobile version