‘അടൂര്‍ പറഞ്ഞത് തെറ്റിദ്ധരിക്കുകയായിരുന്നു, അല്ലാതെ ഹേ റാം എന്ന് വിളിക്കുന്നതിനൊന്നും അദ്ദേഹം എതിര് പറഞ്ഞിട്ടില്ല’; നെടുമുടി വേണു

പ്രശസ്ത സംവിധായകന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ നടക്കുന്ന പ്രതിഷേധം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് നെടുമുടി വേണു. അടൂര്‍ പ്രതിഷേധിച്ചത് ശ്രീരാമന്റെ മന്ത്രം ജപിച്ച് കൊണ്ട്
ആള്‍ക്കൂട്ട കൊല നടത്തുന്ന സംഭവങ്ങള്‍ക്കെതിരെ ആയിരുന്നുവെന്നും അല്ലാതെ ‘ജയ് ശ്രീറാം’ വിളിക്കുന്നതിന് അദ്ദേഹം എതിര്‍പ്പ് പറയുകയായിരുന്നില്ല എന്നുമാണ് നെടുമുടി വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

‘അദ്ദേഹം പറഞ്ഞത് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ആള്‍ക്കൂട്ട കൊലപാതകം നമ്മള്‍ എന്തായാലും പ്രതിഷേധിക്കേണ്ട വിഷയം തന്നെയാണ്. എന്നാല്‍ രാമന്റെ പേരില്‍ മന്ത്രം ജപിച്ചുകൊണ്ട് വേണോ ഇത് ചെയ്യാന്‍ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ ഹേ റാം എന്ന് വിളിക്കുന്നതിനൊന്നും അദ്ദേഹം എതിര്‍പ്പ് പറഞ്ഞിട്ടില്ല. അവനവന്റെ മനസാക്ഷിയെ നുള്ളിനോവിക്കുമ്പോഴാണ് പലപ്പോഴും നമ്മള്‍ പ്രതികരിക്കുന്നത്’ എന്നാണ് നെടുമുടി വേണു പറഞ്ഞത്.

അതേസമയം ദേശീയ അവാര്‍ഡ് വേണ്ടെന്ന് വെക്കണമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും നെടുമുടി കൂട്ടിച്ചേര്‍ത്തു. ജൂറിയില്‍ വിശ്വാസമില്ലാത്തവര്‍ അവാര്‍ഡിന് സിനിമ അയക്കാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കാന്‍ സമയമായെന്നും അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്നുമാണ് ഒരു പൊതുപരിപാടിയില്‍ അടൂര്‍ പറഞ്ഞത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ വിളികളോടെ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ അടൂരിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

Exit mobile version