ഇന്ത്യന്‍ രൂപ കോമ സ്‌റ്റേജില്‍; സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പോലും അവകാശമില്ല, ഉടനെ പിടിച്ച് രാജ്യദ്രോഹിയാക്കും; മോഡി സര്‍ക്കാരിനെ കുത്തി യശ്വന്ത് സിന്‍ഹ

സാമ്പത്തിക നില അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ.

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക നില അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യയില്‍ രൂപ കോമ സ്റ്റേജിലാണെന്ന് അദ്ദേഹം രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ സംസാരിക്കവെ അഭിപ്രായപ്പെടുകയായിരുന്നു.

നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ രൂപ ഐസിയുവിലാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് രൂപയുടെ മൂല്യം 60 ആയിരുന്നു. ഇന്നിപ്പോള്‍ 75 ആണ്. ഈ സമയത്ത് രൂപ കോമയിലാണ് എന്നല്ലാതെ മറ്റെന്താണ് പറയാന്‍ സാധിക്കുക? സിന്‍ഹ ചോദിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൗരനും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ അവകാശമില്ല. അങ്ങനെ സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നു. അത് ജനാധിപത്യ വിരുദ്ധമാണ്. സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.

റാഫേല്‍ അഴിമതിയില്‍ സിബിഐക്ക് പരാതി നല്‍കാനാണ് തീരുമാനം. അത് എന്‍ഡിഎ ഗവണ്‍മെന്റിന്റെ അഴിമതിയാണ്. നരേന്ദ്ര മോഡിയാണ് അതിന് കാരണക്കാരന്‍. ഒരു മാസം സിബിഐയുടെ റിപ്പോര്‍ട്ടിനായി കാത്തുനില്‍ക്കും. അതും ഫലം കണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Exit mobile version