നിര്‍മ്മാണ ചെലവ് വര്‍ധന; ജനുവരി മുതല്‍ കാറുകള്‍ക്ക് നാലുശതമാനംവരെ വിലകൂടും

ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

മുംബൈ: ഇനി കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടുമെന്ന് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യമിടിവുമൂലം നിര്‍മാണ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില കൂടാന്‍ കാരണം. ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

ടൊയോട്ട എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില കൂട്ടും. ഫോഡാകട്ടെ ഒരു ശതമാനം മുതല്‍ മൂന്നുശതമാനംവരെയാണ് വില വര്‍ധിപ്പിക്കുക. ബിഎംഡബ്ല്യുയുവും നാലുശതമാനമാണ് വിലവര്‍ധന പരിഗണിക്കുന്നത്. 5.49 ലക്ഷത്തിന്റെ എത്തിയോസ് ലിവ മുതല്‍ 1.41 കോടി രൂപയുടെ ആഡംബര എസ്‌യുവിയായ ലാന്‍ഡ് ക്രൂയിസര്‍ വരെ ടൊയോട്ട ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാര്‍ വില കൂട്ടിയിരുന്നു.

എന്നാല്‍, സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട അധികൃതര്‍ വ്യക്തമാക്കി. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്സും തല്‍ക്കാലം വിലവര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര തങ്ങളുടെ പുതിയ എസ് യുവിയായ മരാസോയ്ക്ക് 30,000 രൂപ മുതല്‍ 40,000 രൂപവരെ വര്‍ധിപ്പിക്കും.

Exit mobile version