വര്‍ഷത്തില്‍ ഏഴുപത് ലക്ഷം പേര്‍ വായുമലിനീകരണം മൂലം മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

Air pollution | Bignewslive

ജനീവ : വര്‍ധിച്ചുവരുന്ന വായു മലിനീകരണം മൂലം ലോകത്ത് വര്‍ഷത്തില്‍ എഴുപത് ലക്ഷത്തോളം പേര്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ബുധനാഴ്ച പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ഗൈഡ്‌ലൈന്‍സിലാണ് ഇക്കാര്യം പറയുന്നത്.

വായുമലിനീകരണം രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണെന്നും എന്നാല്‍ താഴ്ന്നതും ഇടത്തരവുമായ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അധോനം ഗബ്രെയൂസസ് പറഞ്ഞു.

മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതോടെ 2005ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളേക്കാള്‍ ശക്തമായ നിയന്ത്രണങ്ങളോടെയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. 2009ല്‍ ഇന്ത്യ പുറത്തിറക്കിയ നിര്‍ദേശങ്ങളും പരിഷ്‌കരിക്കാനിരിക്കുകയാണ്.

വായു മലിനീകരണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മിക്ക നഗരങ്ങളും 2005ലെ മാനദണ്ഡങ്ങള്‍ തന്നെ പാലിക്കുന്നതില്‍ പരാജയമായിരുന്നുവെന്നും ഐഐടി കാന്‍പൂരിലെ പ്രഫസറും നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം(എന്‍സിഎപി) സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമായ എസ്.എന്‍ ത്രിപാഠി പറഞ്ഞു.

കൂടുതല്‍ പഠനങ്ങള്‍ നടക്കാന്‍ ആരോഗ്യവിവരശേഖരം ശക്തിപ്പെടുത്തണമെന്നും 2917ല്‍ ഉണ്ടായിരുന്ന വായുമലിനീകരണ തോത് 2024ഓടെ കുറയ്ക്കുകയാണ് എന്‍സിഎപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version