ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

രാത്രി ഒരു മണി വരെ യോഗം തുടര്‍ന്നതിനാല്‍ അന്ന് പ്രസിദ്ധീകരിക്കാനായില്ല

തിരുവനന്തപുരം: അനിശ്ചിതത്വം നീങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ തെറ്റി. കാത്തിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഹോളി ആയതിനാല്‍ ആണെന്നാണ് നല്‍കുന്ന വിശദീകരണം. ഇതിന#റെ അടിസ്ഥാനത്തില്‍ നാളെ ആകുവാനാണ് സാധ്യത. ചൊവ്വാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമരൂപം നല്‍കിയത്.

രാത്രി ഒരു മണി വരെ യോഗം തുടര്‍ന്നതിനാല്‍ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. അതേമസയം പ്രഖ്യാപനം നടത്താതിനെ തുടര്‍ന്ന് അണികള്‍ക്കിടയില്‍ അതൃപ്തി അറിയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ നീട്ടുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ഇടത് – വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപിയ്ക്ക് ഇഥുവരെ സ്ഥാനാര്‍ത്ഥി ഇറങ്ങാത്തതാണ് അണികള്‍ക്കിടയിലെ അമര്‍ഷത്തിന് കാരണം. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്. രണ്ടാഴ്ചയിലേറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.

ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ല. അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ശോഭസുരേന്ദ്രന്‍ പാലക്കാട് നിന്നും മാറി ആറ്റിങ്ങലില്‍ ജനവിധി തേടുക.

പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

Exit mobile version