‘എല്ലാവര്‍ക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും’: പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കി: രാജമല പെട്ടിമുടിയില്‍ പുനരധിവാസം ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പെട്ടിമുടി സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കവളപ്പാറയിലേതിന് സമാനമായി പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. വീട് നിര്‍മ്മിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. കണ്ണന്‍ ദേവന്‍ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ കമ്പനിക്ക് സാധ്യമായത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വച്ച് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചത്.

കുട്ടികളുടെ വിദ്യാഭ്യാസം തുടര്‍ന്ന് നടക്കണം. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളുണ്ട്. ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു.അക്കാര്യം കമ്പനി പരിഗണിക്കണം. കമ്പനിയുടെ ഭാഗത്ത് നിന്ന് കുറച്ച് നടപടികള്‍ കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വൈദ്യുത മന്ത്രി എംഎം മണിയും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയും സംഘവും മൂന്നാര്‍ ആനച്ചാലില്‍ എത്തി. ഇവിടെ നിന്ന് റോഡ് മാര്‍ഗമാണ് പെട്ടിമുടിയില്‍ എത്തിയത്.

അപകടം എല്ലാവരെയും നടുക്കിയതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മരണങ്ങളില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി വിളിച്ചിരുന്നു, അദ്ദേഹത്തോട് അപകടത്തെ കുറിച്ച് വിശദീകരിച്ചു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു

Exit mobile version