ജാര്‍ഖണ്ഡിന്റെ 11-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സാക്ഷിയായി പ്രതിപക്ഷ നേതാക്കളുടെ വന്‍ നിര

റാഞ്ചി: ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൊഹ്‌റാബാദി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജാര്‍ഖണ്ഡിന്റെ 11-ാമത് മുഖ്യമന്ത്രിയായിട്ടാണ് സോറന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഇന്ന് മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ജെഎംഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും അടക്കം രണ്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഓറോന്‍, ആര്‍ജെഡി എംഎല്‍എ സത്യനാഥ് ബോംഗ്ത എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്.

44കാരനായ സോറന്‍ രണ്ടാംതവണയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. നിരവധി പ്രതിപക്ഷ നേതാക്കള്‍ സോറന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധി, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്, എന്‍സിപി നേതാവ് സുപ്രിയ സുലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ പങ്കെടുത്തു.

ഇവരെ കൂടാതെ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, ഭൂപേഷ് ഭാഗല്‍, അശോക് ഗെഹലോട്ട, കമല്‍നാഥ്, അരവിന്ദ് കെജരിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

വകുപ്പ് വീതംവെക്കല്‍ പൂര്‍ത്തിയാക്കി ജനുവരി അഞ്ചിനകം മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് സൂചന. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ എന്നീ സ്ഥാനങ്ങള്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സൂചന.

81 നിയമസഭയില്‍ ജെഎംഎം- കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന് 47 എംഎല്‍എമാരാണ് ഉള്ളത്.
കൂടാതെ ജെവിഎമ്മും സിപിഐഎംഎല്‍ എംഎല്‍എയും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്ക് 25 എംഎല്‍എമാരെ മാത്രമേ നേടാനായുള്ളൂ.

Exit mobile version