വിജയത്തോടെ പാകിസ്താന് മടക്കം: ബംഗ്ലാദേശിനെ 94 റണ്‍സിന് തകര്‍ത്തു

ലോര്‍ഡ്‌സ്: ലോകകപ്പില്‍ നിന്നും വിജയത്തോടെ പാകിസ്താന് മടക്കം. ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ് മികവില്‍ ബംഗ്ലാദേശിനെ 94 റണ്‍സിനാണ് പാകിസ്താന്‍ തകര്‍ത്തത്.

പാകിസ്താന്‍ ഉയര്‍ത്തിയ 316 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 44.1 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. 9.1 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദിയാണ് ബംഗ്ലാ ബാറ്റിങ് നിരയെ തകര്‍ത്തത്. ജയിച്ചെങ്കിലും പാകിസ്താന്‍ സെമി കാണാതെ പുറത്തായി.

ബംഗ്ലാദേശ് നിരയില്‍ ഷാകിബ് അല്‍ ഹസന്‍ (64) മാത്രമാണ് പിടിച്ചുനിന്നത്. നേരത്തെ, ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയുടെയും (100), ബാബര്‍ അസം നേടിയ 96 റണ്‍സിന്റെയും പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 315 റണ്‍സാണ് പാകിസ്താന്‍ നേടിയത്. ഇമാദ് വസിം 43 റണ്‍സെടുത്തു.

ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റും മൊഹമ്മദ് സൈഫുദ്ദീന്‍ മൂന്ന് വിക്കറ്റും നേടി.

Exit mobile version