ഗെയ്ല്‍ മിന്നിച്ചു: ഡല്‍ഹി ക്യാപിറ്റല്‍സിന് 164 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 163-7 റണ്‍സ് നേടി.

അര്‍ധസെഞ്ചുറി സ്വന്തമാക്കിയ ക്രിസ് ഗെയ്ലാണ് പഞ്ചാബ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഗെയിലിന്റേതുള്‍പ്പെടെ 3 വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ സന്ദീപ് ലമിച്ഛാനെയാണ് ഡല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.

രണ്ടാം ഓവര്‍ ഏറിയാനെത്തിയ സ്പിന്നര്‍ ലമിച്ഛാനയെ ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ച് രാഹുല്‍ തന്റെ ഇന്നിംഗ്‌സ് ഗംഭീരമായി ആരംഭിച്ചുവെങ്കിലും ഓവറിലെ നാലാം പന്തില്‍ രാഹുലിന്റെ രാഹുലിന്റെ വിക്കറ്റെടുത്ത് ലമിച്ഛാനെ തിരിച്ചടിച്ചു. 12 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.

പതിവിനു വിപരീതമായി തുടക്കം മുതല്‍ തന്നെ കൂറ്റനടികള്‍ നടത്തിയ ഗെയില്‍ വളരെ വേഗം പഞ്ചാബ് സ്‌കോര്‍ ഉയര്‍ത്തി. ഇതിനിടെ വണ്‍ ഡൗണ്‍ ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ അഞ്ചാം ഓവറില്‍ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 2 റണ്‍സ് മാത്രമെടുത്താണ് മായങ്ക് പുറത്തായത്. തുടര്‍ന്നെത്തിയ മില്ലര്‍ 7 റണ്‍സെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

തുടര്‍ന്ന് ക്രീസില്‍ ഒത്തു ചേര്‍ന്ന ഗെയില്‍-മന്‍ദീപ് കൂട്ടുകെട്ട് പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തി. 24 പന്തുകളില്‍ തന്റെ അര്‍ദ്ധസെഞ്ചുറി പിന്നിട്ട ഗെയിലിന് മന്‍ദീപ് മികച്ച പിന്തുണ നല്‍കി. വീണ്ടും തിരിച്ചെത്തിയ ലമിച്ഛാനെ ഗെയിലിനെയും വീഴ്ത്തി. 37 പന്തുകളില്‍ ആറ് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 69 റണ്‍സെടുത്താണ് ഗെയില്‍ പുറത്തായത്. 17ആം ഓവറില്‍ 30 റണ്‍സെടുത്ത മന്‍ദീപ് സിംഗും പുറത്തായി. 27 പന്തുകളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും സഹിതമായിരുന്നു മന്‍ദീപിന്റെ ഇന്നിംഗ്‌സ്.

അവസാന ഓവറുകളില്‍ ചില മികച്ച ഷോട്ടുകളിലൂടെ സ്‌കോറുയര്‍ത്തിയ ക്യാപ്റ്റന്‍ അശ്വിനും ഹര്‍പ്രീത് ബ്രറുമാണ് പഞ്ചാബിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. അശ്വിന്‍ 14 പന്തുകളില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 16 റണ്‍സെടുത്ത് പുറത്തായി. 12 പന്തുകളില്‍ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 20 റണ്‍സെടുത്ത ഹര്‍പ്രീത് നോട്ടൗട്ടാണ്. മൂന്ന് വിക്കറ്റെടുത്ത ലമിച്ഛാനെയ്‌ക്കൊപ്പം രണ്ട് വിക്കറ്റ് വീതമെടുത്ത അക്‌സറും റബാഡയും ഡല്‍ഹിക്കു വേണ്ടി തിളങ്ങി.

Exit mobile version