ലോകകപ്പ് തോല്‍വി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുളള കരാര്‍ പുതുക്കുന്നില്ലെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തന്നെ മടങ്ങിപ്പോകാനാണു ദ്രാവിഡിന്റെ ശ്രമം.

നവംബര്‍ 19നാണ് ദ്രാവിഡിന്റെ രണ്ടു വര്‍ഷത്തെ കോച്ചിങ് കരാര്‍ അവസാനിക്കുന്നത്. വിവിഎസ് ലക്ഷ്മണ്‍ പുതിയ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ദ്രാവിഡ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ബിസിസിഐ പ്രതിനിധികളുമായി ദ്രാവിഡ് ചര്‍ച്ച നടത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യയുടെ പരിശീലകന്‍ ലക്ഷ്മണാണ്. യുഎഇയില്‍ നടന്ന ട്വന്റി20 ലോകകപ്പിനു പിന്നാലെ 2021ലാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനല്‍ വരെയെത്തിയിരുന്നു. പക്ഷേ രണ്ടു തവണയും തോറ്റു.

ഫൈനലിലെ തോല്‍വിക്ക് ശേഷം വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചിരുന്നു. ‘ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്പോള്‍ ഇക്കാര്യം ആലോചിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രവി ശാസ്ത്രിയുടെ കോച്ചിങ് കരിയര്‍ അവസാനിച്ച ശേഷം 2021 നവംബറിലാണ് ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തിരുന്നത്. ടി20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രി പരിശീല സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്. ഒരു ഐപിഎല്‍ ടീം രണ്ടു വര്‍ഷത്തെ കോച്ചിങ് കരാറിനായി ദ്രാവിഡിനെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Exit mobile version