ഷോട്ട് പതിച്ചത് ആരാധകന്റെ മുഖത്ത്: ഓടി എത്തി ആശ്വസിപ്പിച്ച് എംബാപ്പെ

ദോഹ: ലോകകപ്പില്‍ മൊറോക്കോയ്ക്ക് എതിരായ സെമി ഫൈനലിന് മുമ്പ് പരിശീലനത്തിനിടെ തന്റെ ഷോട്ട് കൊണ്ട് മുഖത്ത് പരിക്കേറ്റ ആരാധകനെ ആശ്വസിപ്പിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. കളിക്കളത്തിലെ അഹങ്കാരി എന്ന ചീത്തപ്പേരുണ്ട് എംബാപ്പെയ്ക്ക്. അതാണ് ഈ സെമിയിലൂടെ താരം മറികടന്നത്.

മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ഇതിനിടെയാണ് എംബാപ്പെ എടുത്ത ഷോട്ട് അബദ്ധത്തില്‍ ഗാലറിയിലിരിക്കുകയായിരുന്ന കാണിയുടെ ദേഹത്തു ചെന്ന് പതിച്ചത്.

ഉടനടി മൈതാനത്തിന്റെ അതിരില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡ് ചാടിക്കടന്ന് എംബാപ്പെ ആരാധകനെ ആശ്വസിപ്പിച്ചു. ആരാധകന്റെ കയ്യില്‍പ്പിടിച്ച് സുഖവിവരം തിരക്കിയ എംബാപ്പെ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. പരുക്കേറ്റയാളെ എംബാപ്പെ ആശ്വസിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മൊറോക്കോയ്ക്ക് എതിരായ സെമിയില്‍ എതിരില്ലാതെ രണ്ട് ഗോളിന് ജയിച്ച് ഫ്രാന്‍സ് ഫൈനലിന് യോഗ്യത നേടിയപ്പോള്‍ മൈതാനത്തും എംബാപ്പെ താരമായി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെയാണ് നേരിടുന്നത്.

Exit mobile version