മുംബൈ: പ്രാദേശിക മത്സരവിഭാഗത്തിൽ വിജയ് ഹസാരെ ട്രോഫി മാത്രമെ ഉണ്ടാകൂവെന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ മുംബൈ ടീമിനെ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. ഐപിഎല്ലിലെ മികച്ച പ്രകടനം കൊണ്ടും തനതായ ബാറ്റിങ് ശൈലികൊണ്ടും ശ്രദ്ധേയനായ ശ്രേയസ് അയ്യരാകും മുംബൈ ടീമിനെ നയിക്കുക.
മോശം ഫോം കാരണം ടെസ്റ്റ് മത്സരങ്ങളിൽ നിന്നു പുറത്താക്കപ്പെട്ടെങ്കിലും പൃഥ്വി ഷായാണ് ഉപനായകൻ. അതേസമയം, സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർക്ക് ടീമിലിടം ലഭിച്ചില്ല. അർജുന് 22 അംഗ ടീമിൽ ഇടം പിടിച്ചില്ല. പരിശീലന മത്സരത്തിലെ മോശം പ്രകടനം കാരണമാണ് അർജുന് പുറത്തിരിക്കേണ്ടി വന്നത്.
ഇടംകയ്യൻ പേസ് ബോളറായ അർജുൻ, പരിശീലന മത്സരത്തിൽ 4.1 ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഇക്കോണമി റേറ്റ് 12.93. വിക്കറ്റ് ഒന്നും വീഴ്ത്തിയിരുന്നുമില്ല. ഇതോടെയാണ് ടീമിൽ ഇടംപിടിക്കുന്ന കാര്യം പരുങ്ങലിലായത്. സെലക്ഷന് മുന്നോടിയായി 100 പേരുടെ ഒരു ക്യാംപ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നാണ് 22 അംഗ ടീമിനെ തെരഞ്ഞെടുത്തത്.
ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെയാണ് മത്സരങ്ങൾ നടക്കുക. സുര്യകുമാർ യാദവ്, യശ്വസി ജയ്‌സ്‌വാൾ, ശിവം ദൂബെ, തുഷാർ ദേശ്പാണ്ഡേ എന്നിവരും ടീമിൽ ഇടം നേടിയവരിൽ ഉൾപ്പെടുന്നു.