ഇന്ത്യയ്ക്ക് കനത്ത തോല്‍വി; വാര്‍ണര്‍ക്കും ഫിഞ്ചിനും സെഞ്ചുറി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം 74 പന്തുകള്‍ ശേഷിക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്‌ട്രേലിയ മറികടന്നത്. ആസ്‌ട്രേലിയക്കുവേണ്ടി ഓപണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ് ഫിഞ്ചും സെഞ്ചുറി നേടി.

17 ഫോറുകളും മൂന്ന് സികസ്‌റും ഉള്‍പ്പെടെ 112 പന്തില്‍ നിന്ന് വാര്‍ണര്‍ 128 റണ്ണടിച്ചു. 114 പന്തില്‍ നിന്ന് ഫിഞ്ച് 13 ഫോറുകളും രണ്ട് സിക്‌സറുകളും പറത്തി 110 റണ്‍സ് നേടി. വാര്‍ണര്‍ തന്റെ ഏകദിന കരിയറിലെ 18-ാം സെഞ്ചുറിയും ഫിഞ്ച് 16-ാം സെഞ്ചുറിയും കരസ്ഥമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 255-ന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (74) മാത്രമാണ് കാര്യമായ പ്രകടനം കാഴ്ച വെക്കാനായത്. കെഎല്‍ രാഹുല്‍ 47 റണ്‍സടിച്ചു. വിരാട് കോലി 16 റണ്‍സിന് പുറത്തായി. 10 റണ്‍ മാത്രമെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ആദം സാംപ, ആഷ്ടന്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Exit mobile version