അസ്ഹറുദ്ദീന്റേയും ഗാംഗുലിയുടേയും രോഹിതിന്റേയും പിന്‍ഗാമിയാകുന്നത് കാത്ത് ആരാധകര്‍; രാജ്‌കോട്ടിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ആകുമെന്ന് പ്രതീക്ഷ

ഹൈദരാബാദിലെ കളിയിലും സെഞ്ചുറി നേടാനായാല്‍ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ പൃഥ്വിയ്ക്ക് ഇടംപിടിക്കാനാവും.

ന്യൂഡല്‍ഹി: പൃഥ്വി ഷാ ഏറെ നാളത്തെ കാത്തിരിപ്പ് തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ആഘോഷിച്ചാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. റെക്കോഡ് ബുക്കിലേക്കാണ് രാജ്‌കോട്ടില്‍ 99 പന്തുകളില്‍ നിന്ന് നേടിയ സെഞ്ചുറിയോടെ പൃഥ്വി ചെന്നുകയറിയത്. ഈ പതിനെട്ടുകാരന്‍ അങ്ങനെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി. ഒടുവില്‍ പൃഥ്വി മടങ്ങിയത് 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സുമായിട്ടാണ്.

ഇപ്പോള്‍ റെക്കോഡിന്റെ മറ്റൊരു പട്ടിക കൂടി പരമ്പരയിലെ രണ്ടാം ടെസ്റ്റിനായി ഹൈദരാബാദില്‍ ഇറങ്ങുമ്പോള്‍ പൃഥ്വിയെ കാത്തിരിപ്പുണ്ട്. ഹൈദരാബാദിലെ കളിയിലും സെഞ്ചുറി നേടാനായാല്‍ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ പൃഥ്വിയ്ക്ക് ഇടംപിടിക്കാനാവും.

മുന്‍ ഇന്ത്യന്‍ നായകന്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, രോഹിത് ശര്‍മ എന്നിവരാണ് ഈ പട്ടികയിലുള്ളത്. 1984ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അസ്ഹറദ്ദീന്റെ സെഞ്ചുറികള്‍. 1996ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ഗാംഗുലിയുടെ രണ്ട് സെഞ്ചുറികളും. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ രോഹിത് ശര്‍മയും ഈ നേട്ടം കൈവരിച്ചു.

ആരാധകര്‍ രാജ്‌കോട്ടിലെ പ്രകടനം ഹൈദരാബാദിലും പൃഥ്വിക്ക് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. നേരത്തെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂര്‍ണമെന്റുകളിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയതിനു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും ഷാ ഈ നേട്ടം കൈരിച്ചത്.

Exit mobile version