ന്യൂഡൽഹി: കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം,പാരാലിമ്പിക്‌സ് മെഡൽ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്‌റംഗ് പൂനിയക്കും. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉൾപ്പെടെ 19 കായിക താരങ്ങൾക്ക് അർജുനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒളിംപിക് മെഡൽ നേടിയ ഏക മലയാളി മുൻ ഹോക്കി താരം മാനുവൽ ഫെഡ്രിക്‌സ് ധ്യാൻചന്ദ് പുരസ്‌കാരത്തിന് അർഹനായി.
2016ലെ പാരാലിമ്പിക്‌സിൽ ഷോട്ട് പുട്ടിൽ ഇന്ത്യക്കായി വെള്ളി നേടി ദീപ പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി പുറത്തെടുത്ത സ്ഥിരതയാർന്ന പ്രകടനത്തിനാണ് ബജ്‌റംഗ് പൂനിയയെ ഖേൽരത്‌ന പുരസ്‌കാരത്തിന് അർഹനാക്കിയത്. 65 കിലോഗ്രാം വിഭാഗത്തിൽ നിലവിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനാണ് ബജ്‌റംഗ്.
അനസ് ഉൾപ്പെടെ 19 കായികതാരങ്ങളാണ് അർജ്ജുന അവാർഡിന് അർഹരായത്. 400 മീറ്ററിൽ ദേശീയ റെക്കോർഡ് നേട്ടത്തിന് പിന്നാലെയാണ് അനസിനെ തേടി പുരസ്‌കാരമെത്തിയത്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ അനസ് വെള്ളി നേടിയിരുന്നു.
അർജുന അവാർഡിന് അർഹരായ കായിക താരങ്ങൾ: തജീന്ദർപാൽ സിംഗ് തൂർ(അത്‌ലറ്റിക്‌സ്), മുഹമ്മദ് അനസ്(അത്‌ലറ്റിക്‌സ്), എസ്. ഭാസ്‌കരൻ(ബോഡി ബിൽഡിംഗ്), സോണിയ ലാത്തർ(ബോക്‌സിംഗ്), രവീന്ദ്ര ജഡേജ(ക്രിക്കറ്റ്), ചിംഗ്ലെൻസന സിംഗ് കൻഗുജം(ഹോക്കി), അജയ് താക്കൂർ(കബഡി), ഗൗരവ് സിംഗ് ഗിൽ(മോട്ടോർ സ്‌പോർട്‌സ്), പ്രമോദ് ഭഗത്(ബാഡ്മിന്റൺ), അഞ്ജും മൊദുഗിൽ(ഷൂട്ടിംഗ്), ഹർമീത് രാജു ദേശായി, ടേബിൾ ടെന്നീസ്, പൂജ ദണ്ഡ(ഗുസ്തി), ഫൗവാദ് മിർസ(ഇക്യുസ്‌ട്രെയിൻ), ഗുർപ്രീത് സിംഗ് സന്ധു(ഫുട്‌ബോൾ), പൂനം യാദവ്(ക്രിക്കറ്റ്), സ്വപ്ന ബർമൻ(അത്‌ലറ്റിക്‌സ്), സുന്ദർ സിംഗ് ഗുർജാർ(അത്‌ലറ്റിക്‌സ്), സായ് പ്രണീത്(ബാഡ്മിന്റൺ), സിമ്രാൻ സിംഗ് ഷെർഗിൽ(പോളോ).
ധ്യാൻചന്ദ് പുരസ്‌കാരത്തിന് അർഹരായവർ: മാന്യുവൽ ഫ്രെഡറിക്‌സ്(ഹോക്കി), അരുപ് ബസക്(ടേബിൾ ടെന്നീസ്), മനോജ് കുമാർ(ഗുസ്തി), നിറ്റൻ കിർടനെ(ടെന്നീസ്), ലാംറംസംഗ(അമ്പെയ്ത്ത്).
ദ്രോണാചാര്യ പുരസ്‌കാരം: വിമൽകുമാർ(ബാഡ്മിന്റൺ), സന്ദീപ് ഗുപ്ത(ടേബിൾ ടെന്നീസ്), മൊഹീന്ദർ സിംഗ് ധില്ലൻ(അത്‌ലറ്റിക്‌സ്).
കായികരംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം:മെർസ്ബാൻ പട്ടേൽ(ഹോക്കി), രംബീർ സിംഗ് കൊക്കാർ(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്).