ആയിരങ്ങളെ സാക്ഷിയാക്കി അബുദാബിയില്‍ ആദ്യ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിട്ടു

ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നിര്‍വഹിച്ചത്

ദുബായ്: അബുദാബിയില്‍ ആദ്യ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിട്ടു. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നിര്‍വഹിച്ചത്. ശനിയാഴ്ച്ച പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്ക് ശിലാസ്ഥാപന ചടങ്ങ് ആരംഭിച്ചു.

യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അബു മുഖൈഖയിലെ നിര്‍മ്മാണ മേഖലയിലാണ് ചടങ്ങുകള്‍ക്ക് വേദിയായത്.

യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിര്‍മ്മിക്കുക. ക്ഷേത്രത്തോട് ചേര്‍ന്ന് ഗംഗ, യമുന, സിന്ധു നദീ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ പുണ്യനദീ സംഗമം പുനരാവിഷ്‌കരിക്കും. ക്ഷേത്ര നിര്‍മ്മാണത്തിനായി മൂവായിരത്തിലധികം വിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജസ്ഥാനില്‍ നിന്നുള്ള ചുവന്ന മണല്‍ക്കല്ലുകളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ശില്‍പ്പ നിര്‍മ്മാണത്തിനായി പുണ്യസ്ഥലങ്ങളില്‍ നിന്നും കല്ലുകള്‍ കൊണ്ട് വരും. യൂറോപ്പില്‍ നിന്നുള്ള വെണ്ണക്കല്ലുകളും ക്ഷേത്രശില്‍പങ്ങള്‍ക്ക് അഴകേകും. 55,000 ചതുരശ്ര അടിയിലായി സ്ഥാപിക്കുന്ന ക്ഷേത്ര നിര്‍മാണത്തിന് എഴുന്നൂറു കോടിരൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Exit mobile version