യുഎഇയില്‍ കൂറ്റന്‍ സ്രാവിനെ പിടികൂടി; മത്സ്യതൊഴിലാളി നിയമകുരുക്കില്‍

ഫൂജൈറ കടലില്‍ നിന്നാണ് മത്സ്യതൊഴിലാളിയായ ഈദ് സുലൈമാനും സുഹൃത്തുക്കളും ചേര്‍ന്ന് 347 കിലോ ഗ്രാം ഭാരമുള്ള ബുള്‍ ഷാര്‍ക് വിഭാഗത്തില്‍ പെടുന്ന സ്രാവിനെ പിടികൂടിയത്

ഫുജൈറ: യുഎഇയില്‍ കൂറ്റന്‍ സ്രാവിനെ പിടികൂടിയ മത്സ്യത്തൊഴിലാളിക്ക് നിയമക്കുരിക്ക്. ഫൂജൈറ കടലില്‍ നിന്നാണ് മത്സ്യതൊഴിലാളിയായ ഈദ് സുലൈമാനും സുഹൃത്തുക്കളും ചേര്‍ന്ന് 347 കിലോ ഗ്രാം ഭാരമുള്ള ബുള്‍ ഷാര്‍ക് വിഭാഗത്തില്‍ പെടുന്ന സ്രാവിനെ പിടികൂടിയത്.

മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികളെ ഈ സ്രാവ് ശല്യം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് 49കാരനായ ഈദ് സുലൈമാന്‍ സുഹൃത്തായ ജുമ സലീമും രണ്ട് ഇന്ത്യക്കാരും ചേര്‍ന്ന് പിടികൂടിയത്. എന്നാല്‍ സ്രാവിനെ പിടിക്കാന്‍ വിലേക്കേര്‍പ്പെടുത്തിയിട്ടുള്ള സമയത്താണ് ഈദ് സുലൈമാന്‍ സ്രാവ് വേട്ട നടത്തിയെന്നാരോപിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

സ്രാവിനെ പിടിയ്ക്കുമ്പോള്‍ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും ഇതിന്റെ വയറ്റില്‍ നിന്ന് 16 ഭ്രൂണങ്ങള്‍ കണ്ടെടുത്തുവെന്നും ഇവര്‍ ആരോപിച്ചു. തുടര്‍ന്നാണ് സംഭവം നിയമക്കുരുക്കിലേക്ക് നീങ്ങിയത്. സ്രാവുകളുടെ പ്രജനന കാലം പരിഗണിച്ച കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ സ്രാവുകളെ പിടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ഉത്തരവ് മാര്‍ച്ചില്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം സ്രാവിനെ പിടിച്ചത് ഫുജൈറ ഫിഷര്‍മെന്‍ അസോസിയേഷനില്‍ അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് എന്നാണ് ഈദ് സുലൈമാന്റെ വാദം. 2900 ദിര്‍ഹത്തിന് സ്രാവിനെ വിറ്റു.

Exit mobile version