റിയാദ്: സൗദി ഭരണകൂടത്തിന്റെ നയങ്ങളെയും കിരീടവകാശി മുഹമ്മന്‍ ബിന്‍ സല്‍മാനെയും നിരന്തരം വിമര്‍ശിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനെ കൊന്നത് അനുനയ നീക്കം പരാജയപ്പെട്ടപ്പോഴെന്ന് സൂചന. വിമതരെ വരുതിയിലാക്കുന്നതിന് സൗദി നടത്തിയ നീക്കത്തിന്റെ ഭാഗമായിട്ടാണ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയെ കോണ്‍സുലേറ്റിനുള്ളില്‍ എത്തിച്ചത്. വിമതരെ ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്നുമെന്ന ഭീതി സൗദിയെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്ന് അവരെ അനുനയിപ്പിച്ച് രാജ്യത്ത് മടക്കി കൊണ്ടുവരാന്‍ സൗദി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൗദി രഹസ്യാന്വേഷണ വിഭാഗം ഉപമേധാവി അഹമ്മദ് അല്‍ അസീരിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഇസ്താംബൂളിലേക്ക് തിരിച്ചത്.
അനുനയ നീക്കം പരാജയപ്പെടുന്ന പക്ഷം ഖഷോഗ്ജിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്റെ ഉദേശ്യമെന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഇസ്താംബൂളിനു പുറത്തുള്ള കേന്ദ്രത്തില്‍ നിശ്ചിത കാലം രഹസ്യമായി ഖഷോഗ്ജിയെ പാര്‍പ്പിച്ച് സൗദിയിലേക്ക് മടങ്ങുന്നതിന് നിര്‍ബന്ധിക്കുക. അതിനും വഴങ്ങാത്ത പക്ഷം വിട്ടയയ്ക്കാനുമായിരുന്നു തീരുമാനം.
പക്ഷേ ഖഗോഷിയെ അനുനയപ്പിക്കുന്നതിനുള്ള നീക്കം പരാജയപ്പെട്ടതോടെ സംഘം ദേഷ്യപ്പെട്ടു. ഇതോടെ നിങ്ങള്‍ നയതന്ത്ര ചട്ടങ്ങള്‍ ലംഘിച്ച് തന്നെ തട്ടിക്കൊണ്ടു പോകുന്നതിന് ശ്രമിക്കുമോയെന്ന് ഖഷോഗ്ജി ചോദിച്ചു. ഇതു കേട്ടതോടെ മഹര്‍ മുത്റബ് എന്ന ഉദ്യേഗസ്ഥന്‍ അതെ നിങ്ങളെ മയക്കി ശേഷം ഇവിടെ നിന്ന് കൊണ്ട് പോകുമെന്ന് മറുപടി കൊടുത്തു.
ഭയന്നു പോയ ഖഷോഗ്ജി ബഹളം വെച്ചു. ഇതോടെ രഹസ്യാന്വേഷണ സംഘം പരിഭ്രാന്തിയിലായി. അവര്‍ കഴുത്തിന് കുത്തിപ്പിടിച്ചു വാ പൊത്തി ഖഷോഗ്ജിയെ നിശബ്ദനാക്കുന്നതിന് ശ്രമിച്ചു. ഇതാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
അതേസമയം ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സൗദി സംഘത്തിലെ അംഗമായിരുന്ന മിഷാല്‍ സാദ് അല്‍ബസ്താനി ദൂരുഹസാഹചര്യത്തില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. 31 കാരനായ ബസ്താനി സൗദി റോയല്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെ നിശബ്ദനാക്കിയാതാകാമെന്ന് പ്രമുഖ തുര്‍ക്കി പത്രം റിപ്പോര്‍ട്ട് ചെയ്തു. കാറപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സര്‍ക്കാരിന് നേരിട്ട് പങ്കുണ്ടെന്ന് രീതിയിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് സൗദിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്