വസുധൈവ കുടുംബകം: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

അബുദബി: പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയില്‍ വസുധൈവ കുടുംബകമെന്ന് കൊത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിര്‍.

ഏഴ് ആരാധന മൂര്‍ത്തികളെ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. വൈകിട്ട് പ്രധാനമന്ത്രി എത്തിയ ശേഷമാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടന്നത്. 2015 ലാണ് അബുദബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയത്. ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്.

2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ക്ഷേത്രത്തിന്റെ ഉയരം 32 മീറ്ററാണ്. ശിലാരൂപങ്ങള്‍ കൊണ്ട് നിര്‍മിച്ച 96 തൂണുകള്‍ ക്ഷേത്രത്തിനകത്തുണ്ട്. ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഭൂകമ്പങ്ങളില്‍ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകല്‍പന.

പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്. ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ബുര്‍ജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്‌ക് ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിര്‍മിതികളുടെ രൂപങ്ങളും വെണ്ണക്കല്ലില്‍ കൊത്തിയിട്ടുണ്ട്.

Exit mobile version