ഥാറില്‍ സോളോ ട്രിപ്പ്: നാജി നൗഷി യുഎഇയിലെത്തി

ദോഹ: ലോകകപ്പ് കാണാന്‍ ഥാറില്‍ സോളോ ട്രിപ്പായി പുറപ്പെട്ട നാജി നൗഷി യുഎഇയില്‍ എത്തി. ഒക്ടോബര്‍ 15ന് കേരളത്തില്‍ നിന്ന് പുറപ്പെട്ട നാജി ഒമാനില്‍ നിന്ന ഹത്ത അതിര്‍ത്തി വഴി ബുധനാഴ്ച വൈകുന്നേരമാണ് യുഎഇയില്‍ എത്തിച്ചേര്‍ന്നു. അഞ്ചുകുട്ടികളുടെ അമ്മയാണ് ട്രാവല്‍ വ്ലോഗര്‍ കൂടിയായ നാജി നൗഷി.

ലോകത്തെ ഏറ്റവും ഉയരമുള്ള ടവറായ ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലെത്തി ഫോട്ടോ പകര്‍ത്തി നാജി, പറഞ്ഞു ‘യാത്ര തിരിക്കുമ്പോള്‍ ഇതായിരുന്നു എന്റെ മനസിലുണ്ടായിരുന്ന പ്ലാനുകളിലൊന്ന്. അത് സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം’, ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ തന്റെ ഥാറിന്് മുകളില്‍ ഇരുന്നുകൊണ്ട് നാജി നൗഷി കുറിച്ചു.

‘ഥാര്‍ മുംബൈയില്‍ നിന്ന് ഒമാനിലേക്ക് കയറ്റി അയക്കുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഥാര്‍ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പല ഷിപ്പിംഗ് കമ്പനികളും എന്നോട് പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റില്‍ പോയി കോണ്‍സുല്‍ ജനറലിനെ കണ്ടു. അങ്ങനെയാണത് സാധ്യമായത്.’

മാതാവിന്റെയും ഭര്‍ത്താവ് നൗഷാദിന്റെയും പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഈ യാത്ര സാധ്യമായത്. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. നാജി പറഞ്ഞു. ബില്‍ഡ് ഇന്‍ കിച്ചണ്‍ അടക്കമുള്ള കസ്റ്റമൈസ്ഡ് മഹീന്ദ്ര ഥാര്‍ എസ് യുവിയാണ് 33കാരിയായ നാജിയുടെ കൂട്ടുകാരി. ഓള് എന്നാണ് ഥാറിന്റെ പേര്.

യുഎഇയില്‍ നിന്ന് മറ്റ് ജിസിസി രാജ്യങ്ങള്‍ കടന്ന് തന്റെ ഇഷ്ട ടീമിന്റെ കളി കാണാന്‍ ഖത്തറിലെത്തുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് കടുത്ത അര്‍ജന്റീന ഫാനായ നാജി.

‘ഫുട്ബോളില്‍ എന്റെ നായകന്‍ മെസ്സിയാണ്. അദ്ദേഹത്തിന്റെ കളിക്കായി കാത്തിരിക്കുകയാണ്. സൗദി അറേബ്യയുമായുള്ള അര്‍ജന്റീനയുടെ തോല്‍വി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു, പക്ഷേ കപ്പ് ഉയര്‍ത്താനുള്ള അവരുടെ വഴിയില്‍ ഇത് ഒരു ചെറിയ തടസ്സം മാത്രമാണ്’ എന്നും നാജി നൗഷി പറഞ്ഞു

Exit mobile version