മസ്ജിദുല്‍ ഖുബാ എല്ലാസമയവും തുറന്നിടും; മസ്ജിദിലേക്ക് തീര്‍ത്ഥാടകര്‍ക്ക് എപ്പോഴും സ്വാഗതം

മദീന: ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ രാജാവിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മദീന ഗവര്‍ണ്ണര്‍ അറിയിച്ചു. മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ഏറെ ആശ്വാസകരമാകും പുതിയമാറ്റം.

മദീനയില്‍ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് മസ്ജിദുല്‍ ഖുബാ. ഇഷാ നിസ്‌കാരം കഴിഞ്ഞു അടച്ചിടുന്നതിനാല്‍ രാത്രി ഈ പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മദീന സദര്‍ശിച്ച ഭരണാധികാരി സല്‍മാന്‍ രാജാവ് പള്ളി 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നുമുതല്‍ ഖുബാ മസ്ജിദ് സന്ദര്‍ശിക്കാന്‍ 24 മണിക്കൂറും അവസരം ഉണ്ടായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ആണ് ഖുബായിലേക്കുള്ള ദൂരം. മതവിശ്വാസപ്രകാരം ഏറെ പുണ്യമുള്ള ഈ പള്ളി ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധ്യന്യമുള്ള ആരാധനാലയമാണ്.

പ്രവാചകന്റെ നേതൃത്വത്തില്‍ പണിത പള്ളിയാണ് മസ്ജിദുല്‍ ഖുബ. പ്രവാചകന്‍ ആദ്യമായി പണിത പള്ളി എന്ന പ്രത്യേകതയും ഖുബാ മസ്ജിദിനുണ്ട്. മരണം വരെ എല്ലാ ശനിയാഴ്ചയും പ്രവാചകന്‍ ഈ പള്ളിയിലെത്തി നിസ്‌കരിക്കാറുണ്ടായിരുന്നു.

ഖുബാ മസ്ജിദില്‍ വെച്ചുള്ള നിസ്‌കാരത്തിനു ഒരു ഉംറയുടെ പുണ്യം ലഭിക്കുമെന്നാണ് പ്രവാചക വചനം. പള്ളി പലതവണ പുനര്‍നിര്‍മിച്ചു. ഹജ്ജ് ഉംറ കര്‍മങ്ങളുടെ ഭാഗമായി മദീനയില്‍ എത്തുന്ന ഭൂരിഭാഗം തീര്‍ത്ഥാടകരും ഈ പള്ളി സന്ദര്‍ശിക്കാറുണ്ട്.

Exit mobile version