എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ഖത്തര്‍

എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക് കൂട്ടായ്മയിലുള്ളത്.

ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ അടുത്തവര്‍ഷത്തോടെ പിന്‍മാറും. ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2019-ജനുവരിയില്‍ തന്നെ ഖത്തര്‍ കൂട്ടായ്മയില്‍ നിന്ന് പിന്‍മാറും.

സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക് കൂട്ടായ്മയിലുള്ളത്. ഒപെകില്‍ നിന്ന് പിന്‍മാറുന്ന കാര്യം സ്ഥിരീകരിച്ച് ഖത്തര്‍ പെട്രോളിയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യാന്തര തലത്തില്‍ ഊര്‍ജവിതരണത്തില്‍ ഖത്തറിന്റെ നില മെച്ചപ്പെടുത്തുന്നതിന്റേയും നീണ്ട കാലയളവിലേക്ക് ഊര്‍ജ ആസൂത്രണം നടപ്പിലാക്കുന്നതിന്റേയും ഭാഗമായാണ് പിന്‍മാറുന്നതെന്ന് ഊര്‍ജമന്ത്രി അറിയിച്ചു.

പ്രകൃതി വാതകങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ഉള്ള ഉല്‍പാദം 77 മില്യണ്‍ ടണ്ണാണ്. ഇത് 110 മില്യണായി ഉയര്‍ത്തുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉല്‍പാദകരാജ്യമാകുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യമെന്നും മന്ത്രി സാദ് അല്‍ കാബി പറഞ്ഞു.

Exit mobile version