ഒപെക് രാജ്യങ്ങളും കൈവിട്ടു; എണ്ണ ഇറക്കുമതി കുറക്കാന്‍ തീരുമാനം; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാറിന് വെല്ലുവിളി

2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാറിന് ഏറെ വെല്ലുവിളിയാണ് ഈ നീക്കം.

ന്യൂഡല്‍ഹി: ഒരു ദിവസത്തെ എണ്ണ ഇറക്കുമതി 1.2 മില്യണ്‍ ബാരലായി കുറയ്ക്കാന്‍ ഒപെക് അംഗങ്ങളുടെയും എണ്ണ ഉല്പാദകരായ 10 രാജ്യങ്ങളുടെയും തീരുമാനം. വില ഉയര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്.

2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാറിന് ഏറെ വെല്ലുവിളിയാണ് ഈ നീക്കം. ഒപെക് അംഗങ്ങളുടെ നീക്കം ഫലം കാണുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില ഉയരും. ഇന്ത്യയെ സംബന്ധിച്ച് ഇത് ഇറക്കുമതി ചിലവ് ഉയരാനും കറന്റ് അക്കൗണ്ട് കമ്മി ഉയരാനും രൂപയ്ക്കുമേല്‍ സമ്മര്‍ദ്ദനം വര്‍ധിക്കാനും ഇടയാക്കുകയും അതുവഴി സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുകയും ചെയ്യും.

ഇതോടെ രാജ്യത്ത് എണ്ണ വില ഉയരുകയും ചെയ്യും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിലവര്‍ധനവ് തടയാനായി എക്സൈസ് നികുതി കുറക്കുകയാണ് സര്‍ക്കാറിനു മുമ്പിലുള്ള വഴി. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് ഖജനാവിന് വലിയ തിരിച്ചടിയാവും.

ജനുവരി ഒന്നുമുതലാണ് ഇറക്കുമതി 1.2 മില്യണായി കുറയ്ക്കാനുള്ള ഒപെക് തീരുമാനം നടപ്പില്‍വരിക. ഇറാഖിന്റെ പെട്രോളിയം മന്ത്രി തമീര്‍ അബ്ബാസ് അല്‍ ഗധാബനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Exit mobile version