സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസനടപടികള്‍ ലളിതമാക്കി മോഡി സര്‍ക്കാര്‍

റിയാദ്: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസനടപടികള്‍ ലളിതമാക്കി നരേന്ദ്ര മോഡി സര്‍ക്കാര്‍. വിനോദ സഞ്ചാരത്തിനും ചികിത്സക്കും ബിസിനസ് ആവശ്യത്തിനും ഇന്ത്യയിലേക്ക് പോകുന്നതിനുള്ള വിസകളിന്മേലുള്ള നടപടികളാണ് ഇപ്പോള്‍ ലഘൂകരിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക് -വിസ സേവനമാണ് കൂടുതല്‍ എളുപ്പമാക്കിയത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശന വേളയിലുണ്ടായ തീരുമാനപ്രകാരമാണ് ഓണ്‍ലൈന്‍ വിസ (ഇ-വിസ) സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തിയത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ വിസകളുടെ കാലദൈര്‍ഘ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജും പകുതിയായി കുറച്ചു.

മള്‍ട്ടി എന്‍ട്രിയോട് കൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസ ഒരു മാസത്തേക്ക് 25 ഡോളറാണ് പുതുക്കിയ നിരക്ക്. അതേസമയം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പ്രത്യേക കാലയളവിലാണെങ്കില്‍ 10 ഡോളര്‍ മാത്രം നല്‍കിയാല്‍ മതി. ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകളുടെയും കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് നാലുദിവസം മുമ്പ് അപേക്ഷ നല്‍കിയാലും ഇനി വിസ ലഭിക്കും.

80 ഡോളര്‍ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇനി അനുവദിക്കും. ഓണ്‍ലൈന്‍ വിസക്കുപുറമെ എംബസി വഴിയുള്ള കടലാസ് വിസകള്‍ അനുവദിക്കുന്നത് തുടരും. ഇത് അനുവദിക്കുന്നതിനുള്ള കാലതാമസം പരമാവധി രണ്ട് പ്രവൃത്തി ദിനങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Exit mobile version