അമേരിക്ക-ഇറാന്‍ സംഘര്‍ഷ സാധ്യത; ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്

കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: ഇറാന്‍ -അമേരിക്ക സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് മേധാവി ഖാസിം സുലൈമാനിയടക്കമുള്ളവര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തിലെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നിലവില്‍ കുവൈത്തില്‍ സ്ഥിതി ശാന്തമാണ്.

എന്നാല്‍ കരുതലിന്റെ ഭാഗമായാണ് വിവിധ തലങ്ങളില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇറാഖ് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രതയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആള്‍ക്കൂട്ടത്തില്‍ നിന്നും പൊതുനിരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ അയല്‍ രാജ്യമായ കുവൈത്തിലേക്ക് അമേരിക്ക കൂടുതല്‍ സായുധ സൈന്യത്തെ അയക്കും. 4000ത്തോളം അധിക സേനയെ തല്‍ക്കാലം അയക്കാനാണ് തീരുമാനം.

Exit mobile version