സൗദിയില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; 14 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ തീരുമാനം

സൗദിയില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി. ടെലികോം, ഐടി തുടങ്ങി പതിനാലു മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം.

റിയാദ്: സൗദിയില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി. ടെലികോം, ഐടി തുടങ്ങി പതിനാലു മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം. തൗതീന്‍ എന്ന പേരിലാണ് കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായി കണ്‍സള്‍ട്ടന്‍സികളുടെയും പ്രത്യേക കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തും.

പതിനാല് മേഖലകളില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണു മന്ത്രാലയം ലക്ഷ്യമിടുന്നത്. പതിനാലു മേഖലകളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസ്റ്റ് അക്കോമഡേഷന്‍, എന്റര്‍ടൈന്‍മെന്റ്, ടെലികോം, ഐടി, ഗതാഗതം, ലോജിസ്റ്റിക് സര്‍വീസ് എന്നിവയാണ് ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയാണ് രണ്ടാമത്തെ ഗ്രൂപ്പില്‍.

മൂന്നാമത്തെ ഗ്രൂപ്പില്‍ റെസ്റ്റോറന്റുകളും കോഫീ ഷോപ്പുകളുമാണ്. നാലാമത്തെ ഗ്രൂപ്പില്‍ കോണ്‍ട്രാക്റ്റിംഗും റിയല്‍ എസ്റ്റേറ്റും ഉള്‍പ്പെടും. ലീഗല്‍ കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിംഗ്, അക്കൗണ്ടിങ് എന്നീ മേഖലകളാണ് ഗ്രൂപ്പ് അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മേഘലകളില്‍കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാവുക. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 19 ലക്ഷത്തോളം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടും.

Exit mobile version