പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയിലെ ഫാര്‍മസികളിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു

അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം.

റിയാദ്: വിദേശികള്‍ ജോലി ചെയ്യുന്ന ഫാര്‍മസി മേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. സൗദി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ രാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ സൗദിയിലെ ഫാര്‍മസികളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും വിദേശികളാണ്. എന്നാല്‍ പുതുതായി ഫാര്‍മസി പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്ന സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കാണ് ഭരണകൂടം തുടക്കം കുറിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഒരോ വര്‍ഷവും 6.7 ശതമാനം വീതം സ്വദേശികളെ ഫാര്‍മസികളില്‍ നിര്‍ബന്ധമാക്കും. 10 വര്‍ഷം കൊണ്ട് ഈ രംഗത്ത് വിദേശികളെ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് തീരുമാനം.

Exit mobile version