നീതുവിന്റെ സ്ഥിതി ഗുരുതരം: തിരുവനന്തപുരത്തേക്ക് മാറ്റാന്‍ എയര്‍ ആംബുലന്‍സ് വേണം; അബൂദാബിയിലെ ഡോക്ടര്‍മാര്‍ യാത്രാനുമതി നിഷേധിച്ചു

അബുദാബി: അപൂര്‍വ്വരോഗം ബാധിച്ച് അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നെടുമങ്ങാട് സ്വദേശിയായ നീതുവിന്റെ സ്ഥിതി വഷളായി. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി നാളെ തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാനിരുന്ന യാത്ര മാറ്റിവച്ചു.

നീതുവിന് വിമാനത്തില്‍ കയറാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന് അബുദാബിയിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എയര്‍ ആംബുലന്‍സില്‍ മാത്രമേ കൊണ്ടുപോകാവൂ എന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.

ബുധനാഴ്ച രാത്രി മുതല്‍ പനിയും ഛര്‍ദിയും ശക്തമായതോടെ നീതുവിനെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണു നല്‍കുന്നത്. ഞായറാഴ്ച വരെ നിരീക്ഷിച്ച ശേഷമേ ഇനി യാത്രാനുമതി നല്‍കൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച യുഎഇയിലെത്തിയ വ്യവസായ മന്ത്രി ഇപി ജയരാജനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ആശുപത്രിയിലെത്തി നീതുവിനെ സന്ദര്‍ശിച്ച് സഹായിക്കാമെന്ന് ഉറപ്പുകൊടുത്തിരുന്നു.

അമേരിക്കയിലെ ബയോലാബില്‍ പരിശോധിച്ചപ്പോഴാണ് ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫാലിറ്റീസ് എന്ന അപൂര്‍വ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനോടകം തന്നെ 10 ലക്ഷത്തോളം രൂപയുടെ ചികിത്സാ ആശുപത്രി സൗജന്യമായാണ് ചെയ്തത്. ഇനിയും ഇവിടെ തുടരാനാവില്ലെന്ന് അറിയിച്ചതോടെയാണ് അമ്മ ബിന്ദു സമൂഹത്തിന്റെ സഹായം തേടിയതും ഇനി സംസ്ഥാന സര്‍ക്കാരിലാണു പ്രതീക്ഷയെന്നും മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Exit mobile version