ആനകളുടെ പെരുപ്പം: ബോട്‌സ്വാനയില്‍ ആനവേട്ടയ്ക്ക് വീണ്ടും അനുമതി, സിംബാബ്‌വെ ആനകളെ വില്‍ക്കുന്നു, വന്‍ പ്രതിഷേധം

ലോകത്ത് ഏറ്റവുമധികം ആനകളുള്ളത് ആഫ്രിക്കയിലാണ്. ബോട്സ്വാനയും സിംബാബ്‌വെയും ആനകളുടെ പെരുപ്പം കാരണം പ്രശ്‌നത്തിലാണ്. ഈ പ്രതിസന്ധി നേരിടാന്‍ ആനവേട്ടയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് ബോട്‌സ്വാന. അഞ്ച് വര്‍ഷത്തെ നിരോധനത്തിനു ശേഷമാണ് ആനവേട്ടയ്ക്ക് വീണ്ടും അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ആനകള്‍ ഏറ്റവും കൂടുതലുള്ള ആഫ്രിക്കന്‍ രാജ്യമാണ് ബോട്സ്വാന. ഏകദേശം 1,20,000നും 1,30,000നും ഇടയില്‍ ആനകള്‍ ബോട്സ്വാനയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആനവേട്ടയ്ക്കു മേലുള്ള നിയന്ത്രണം എടുത്തുമാറ്റാനുള്ള ബോട്സ്വാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വന്യജീവി സംരക്ഷണ സംഘടനകളില്‍ നിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

അതേമയം, ആനകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമാകുന്നുവെന്നും ജനജീവിതത്തിന് ആനകള്‍ ഭീഷണിയാവുന്നുവെന്നതുമാണ് വേട്ടയ്ക്കുള്ള നിയന്ത്രണം എടുത്തുമാറ്റാനുള്ള ന്യായമായി ബോട്സ്വാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. മേയ് മാസത്തിലാണ് ഇത്തരമൊരു തീരുമാനം ബോട്സ്വാന കൈക്കൊണ്ടത്.

അയല്‍രാജ്യമായ സിംബാബ്വെയും ആനകളുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. ആനകളെ വില്‍ക്കാനുള്ള ശ്രമത്തിലാണ് സിംബാബ്വെ സര്‍ക്കാര്‍. രാജ്യത്ത് മുപ്പതിനായിരത്തോളം അധികം ആനകളുണ്ടെന്നാണ് സിംബാബ്വെ അധികൃതര്‍ വ്യക്തമാക്കുന്നത്.

ആഫ്രിക്കന്‍രാജ്യമായ അംഗോളയ്ക്ക് ആനകളെ വില്‍ക്കാന്‍ സിംബാബ്വെ തയ്യാറായിട്ടുണ്ട്. ആനകളെ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഏതുരാജ്യത്തേക്കും ആനകളെ കയറ്റി അയക്കാന്‍ സിംബാബ്വെ തയ്യാറാണ്. നേരത്തെ ചൈനയ്ക്കും യുഎഇയ്ക്കും ആനകളെ വിറ്റ് പ്രതിസന്ധി നേരിട്ടിരുന്നു.

Exit mobile version