ബന്ധം ഏറ്റവും മോശം നിലയില്‍; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ഒടുവില്‍ മുന്നിട്ടിറങ്ങി ഇമ്രാന്‍ ഖാന്‍; ഇത് ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്ന് മോഡി

ഇന്ത്യയുമായി ചര്‍ച്ചയ്ക്കു സന്നദ്ധരാണെന്ന് വീണ്ടും പാകിസ്താന്‍ അറിയിച്ചു.

ബിഷ്‌കെയ്ക്ക്: ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യയും പാകിസ്താനും പാലിക്കുന്ന അകലം രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായതോടെ നയപരമായ തീരുമാനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായി ചര്‍ച്ചയ്ക്കു സന്നദ്ധരാണെന്ന് വീണ്ടും പാകിസ്താന്‍ അറിയിച്ചു. മോഡിയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് ബിഷ്‌കെക്കില്‍ വെച്ച് ഇമ്രാന്‍ ഖാന്‍ വിശദമാക്കി.

രാജ്യാന്തര മധ്യസ്ഥതയ്ക്ക് പാകിസ്താന് സമ്മതമാണെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ പ്രധാനമന്ത്രി മോഡിയും ഇമ്രാന്‍ ഖാനും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

അതേസമയം, പാകിസ്താന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് നരേന്ദ്ര മോഡി അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മോഡി ഇക്കാര്യം വിശദമാക്കിയത്. 40 മിനിറ്റ് കൂടിക്കാഴ്ചയില്‍ ഭീകരവാദമായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. ഇന്നലെ അനന്ത്‌നാഗില്‍ നടന്ന ആക്രമണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായി മോഡി വ്യക്തമാക്കി. പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നും മോഡി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു.

Exit mobile version