തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്താന്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ

നരേന്ദ്രമോഡി അധികാരം നിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്‌ള രംഗത്തെത്തിയത്.

ന്യൂഡല്‍ഹി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റാതെ പാകിസ്താനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് ഇന്ത്യ. നരേന്ദ്രമോഡി അധികാരം നിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്‌ള രംഗത്തെത്തിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം കാഴ്ച വെച്ച നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. സമാധാന ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്.

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരാണ് ജയ്‌ഷെ മുഹമ്മദ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിരിച്ചടിയായി ബാലാകോട്ടെ ജയ്‌ഷെ കേന്ദ്രങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് പിടിയിലാകുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

കുറേ കാലങ്ങളായി ഒരു രാജ്യം തീവ്രവാദത്തെ നയമായി അംഗീകരിക്കുകയാണെന്നും ഈ നയം അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്താന്‍ ഉപേക്ഷിക്കുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ അവരുമായുള്ള ചര്‍ച്ച ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version