സഹായത്തിന് വേണ്ടി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും യാത്രയായി

ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ടാഴ്ച മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കവെ പ്രസവിക്കുന്നതിന് വേണ്ടി നാട്ടിലേക്ക് മടങ്ങി വരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനോട് അനുവാദം ആവശ്യപ്പെട്ട പത്തൊന്‍പതുകാരിയായ ഷെമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ടാഴ്ച മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ജെറാ എന്നാണ് കുഞ്ഞിന്റെ പേര്. അഭയാര്‍ത്ഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്.

സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്.

ക്യാമ്പിന് സമീപം കുര്‍ദിശ് തടവില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ യാഗോ റീഡിക് (27) എന്ന യുവാവാണ് ജെറായുടെ പിതാവ്. കുഞ്ഞിന്റെ മരണ വിവരം ഇയാളെ അറിയിച്ചതായി അഭയാര്‍ഥി ക്യാമ്പിന്റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി.

19 വയസ്സിനിടെ മൂന്നാമത്തെ കുട്ടിക്കാണ് ഷെമീമ ജന്മം നല്‍കിയത്. ആദ്യമുണ്ടായ രണ്ടുകുട്ടികളും പോഷകാഹാര കുറവ് മൂലമാണ് മരണമടഞ്ഞത്. മൂന്നാമത്തെ കുട്ടിയെങ്കിലും നന്നായി വളര്‍ത്തണമെന്ന ആഗ്രഹംകൊണ്ടാണ് ബ്രിട്ടനിലേക്ക് മടങ്ങി വരണമെന്ന് ഷെമീമ ആവശ്യപ്പെട്ടത്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം ബ്രിട്ടീഷ് ഹോം ഓഫീസ് റദ്ദാക്കിയത്.

കഴിഞ്ഞ മാസം ടൈംസ് ഡെയ്‌ലി റിപ്പോര്‍ട്ടറാണ് വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഷെമീമയെ കണ്ടെത്തിയത്. കിഴക്കന്‍ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസില്‍ നിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ചമുമ്പാണ് ഷെമീമ ക്യാമ്പിലെത്തിയത്. സിറിയന്‍ പട്ടാളത്തിന് മുന്നില്‍ ഭര്‍ത്താവായ യാഗോ റീഡിക് കീഴടങ്ങിയപ്പോഴായിരുന്നു ആ രക്ഷപ്പെടല്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ 15ാം വയസിലാണ് ഐഎസ് ഭീകരന്റെ വധുവാകാന്‍ വേണ്ടി ഷെമീമ വീടും നാടും വിട്ടിറങ്ങിയത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഷെമീമ തന്റെ സുഹൃത്തുക്കളായ അമീറ അബേസ് (15), ഖദീജ സുല്‍ത്താന(16) എന്നിവര്‍ക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഖദീജ സുല്‍ത്താന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ഷെമീമ പറഞ്ഞു. എന്നാല്‍ അമീറയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും ഷെമീമ വ്യക്തമാക്കി.

2015ലാണ് മൂവരും ഈസ്റ്റ് ലണ്ടനില്‍ നിന്നും സിറിയയിലേക്ക് കടന്നത്. ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തില്‍നിന്നും തുര്‍ക്കിയിലേക്കാണ് ഇവര്‍ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുര്‍ക്കി അതിര്‍ത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്ത് ദിവസത്തിന് ശേഷം ഇസ്‌ലാമിലേക്ക് മതം മാറിയ യാഗോ റീഡിക്കിനെ ഷെമീമ വരനായി സ്വീകരിച്ചു.

അതേസമയം ഐഎസില്‍ പ്രവര്‍ത്തിച്ചതിലോ കഴിഞ്ഞുപോയ ഒന്നിലും തനിക്ക് പശ്ചാതാപമില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് നാട്ടിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്നതെന്നും ഷെമീമ പറഞ്ഞിരുന്നു. കുഞ്ഞിനെ ഇസ്ലാമായി തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് ഷെമീമ വെളിപ്പെടുത്തിയിരുന്നു.

യുകെയിലേക്ക് മടങ്ങിയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ പോലും തനിക്ക് മടിയില്ലെന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടന്‍ ഇസ്ലാമിക് സ്റ്റേറ്റിനു നേരേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനു തൊട്ട് പിന്നാലെയാണ് പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടന്‍ കടന്നത്.

Exit mobile version