കാള്‍മാര്‍ക്സിന്റെ ശവകുടീരത്തിനു നേരെ വീണ്ടും ആക്രമണം! ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ ആക്രമണം

സ്മാരകത്തിനു മുകളില്‍ ചുവന്ന പെയിന്റില്‍ 'വെറുപ്പിന്റെ സിദ്ധാന്തം' വംശഹത്യയുടെ സൂത്രധാരന്‍ എന്നിങ്ങനെ എഴുതിയിടുകയായിരുന്നു

ലണ്ടന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാള്‍ മാര്‍ക്സിന്റെ ശവകുടീരത്തിനു നേരെ വീണ്ടും ആക്രമണം. ഒരു മാസത്തിനിടെ ഇത് രണ്ടാം വട്ടമാണ് ആക്രമിച്ചത്. സ്മാരകത്തിനു മുകളില്‍ ചുവന്ന പെയിന്റില്‍ ‘വെറുപ്പിന്റെ സിദ്ധാന്തം’ വംശഹത്യയുടെ സൂത്രധാരന്‍ എന്നിങ്ങനെ എഴുതിയിടുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ശവകുടീരത്തിനുമേല്‍ ആദ്യത്തെ ആക്രമണം നടക്കുന്നത്.

മാര്‍ബിള്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിരുന്ന പേരു വിവരങ്ങള്‍ ചുറ്റികകൊണ്ട് നശിപ്പിക്കുകയായിരുന്നു. സ്മാരകം ഇനിയൊരിക്കലും പൂര്‍വ്വസ്ഥിതിയിലാകില്ലെന്ന് ഭയപ്പെടുന്നതായി അന്ന് സെമിത്തേരി സൂക്ഷിക്കുന്ന സംഘമായ ഫ്രണ്ട്സ് ഓഫ് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് പറഞ്ഞിരുന്നു.

നേരത്തെ ആക്രമണം നടന്ന വേളയില്‍ ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് ഫ്രണ്ട്സ് ഓഫ് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് പ്രതിനിധികള്‍ പറഞ്ഞിരുന്നു. മാര്‍ക്സിന്റെയും ഭാര്യ ജെന്നി വോണ്‍ വെസ്റ്റ്ഫാലന്റേയും അവരുടെ മറ്റു ബന്ധുക്കളുടെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.

Exit mobile version