കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ത്ത നിലയില്‍

കല്ലറയില്‍ സ്ഥാപിച്ചിരുന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്.

ലണ്ടന്‍: കാള്‍ മാര്‍ക്സിന്റെ ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരം തകര്‍ത്തു. കല്ലറയില്‍ സ്ഥാപിച്ചിരുന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗ്രേഡ് വണ്‍ സ്മാരകങ്ങളുടെ പട്ടികയിലുള്ള ശവകുടീരമാണ് കാള്‍ മാര്‍ക്‌സിന്റേത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് മാര്‍ക്‌സ് സ്മാരകം സന്ദര്‍ശിക്കാനെത്തുന്നത്.

1881ല്‍ മരിച്ച മാര്‍ക്‌സിന്റെ ശവകുടീരത്തിലെ ശില 1954-ല്‍ സ്മാരകത്തില്‍ ചേര്‍ത്ത് പുനപ്രതിഷ്ഠിച്ചിരുന്നു. ഇതാണ് ചുറ്റികകൊണ്ട് നശിപ്പിച്ചത്. കാള്‍ മാര്‍ക്‌സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ഏറ്റവും കൂടുതല്‍ ചുറ്റിക അടികള്‍ വീണിട്ടുള്ളത്.

അറ്റകുറ്റപ്പണികള്‍ നടത്തിയാലും ചരിത്രസ്മാരകം പഴയപോലെ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് മെട്രോപോളിറ്റന്‍ പോലീസ് വ്യക്തമാക്കി.

Exit mobile version