നൈജീരിയയില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ഫെബ്രുവരി 23 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്

അബൂജ: നൈജീരിയയിലെ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ശനിയാഴ്ച തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ അഞ്ച് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അറിയിപ്പ് ഉണ്ടായത്. മുന്‍ നിശ്ചയപ്രകാരം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പ്രയാസമായതിനാലാണ് മാറ്റിവയ്ക്കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് നാഷണല്‍ ഇലക്ടോറല്‍ കമ്മീഷന്‍ (ഐഎന്‍ഇസി) ചെയര്‍മാന്‍ മുഹമ്മൂദ് യാക്കൂബ് അറിയിച്ചു.

ഫെബ്രുവരി 23 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. അബൂജയിലെ ഐഎന്‍ഇസി ആസ്ഥാനത്തു നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനമായത്. 1999ല്‍ പട്ടാളഭരണം അവസാനിച്ചതിനു ശേഷമുള്ള ആറാം തെരഞ്ഞെടുപ്പാണ് ഇത്. ഓള്‍ പ്രോഗ്രസിവ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിലവിലെ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയും, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മുന്‍ വൈസ് പ്രസിഡന്റ് അറ്റികു അബൂബക്കറും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന മത്സരം നടക്കുന്നത്. ഇവരെക്കൂടാതെ വിവിധ പാര്‍ട്ടികളില്‍ നിന്നായി മുപ്പതോളം സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.

Exit mobile version