ഇസ്രയേലിലെ മിസൈല്‍ ആക്രമണം: മലയാളി യുവതിയ്ക്ക് പരിക്ക്

ടെല്‍അവീവ്: ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. ഷീജയ്ക്ക് കാലിനാണ് പരിക്കേറ്റത്.

ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്, അനാമിക ആനന്ദ്.

വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേല്‍ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ക്കും പരിക്കുണ്ട്.

അതേസമയം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ രണ്ടു ദിവസത്തിനിടെ മരണം ആയിരം കടന്നു. ഇസ്രയേലിലേക്ക് കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത നാശ നഷ്ടമാണുണ്ടായത്. ഇസ്രയേലില്‍ 600-ലധികം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പലസ്തീനില്‍ 370 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version