ബ്രിട്ടനില്‍ മലയാളി നഴ്‌സിനെയും മക്കളേയും കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് 40 വര്‍ഷം തടവ്

ബ്രിട്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സിനെയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയില്‍ ചെലേവാലന്‍ സാജു (52)വിനാണ് ശിക്ഷ. കേസില്‍ നോര്‍ത്താംപ്ടന്‍ഷെയര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2022 ഡിസംബറിലാണ് യുകെയില്‍ നഴ്‌സായ വൈക്കം സ്വദേശി സഞ്ജു (35), മക്കളായ ജാന്‍വി, ജീവ എന്നിവര്‍ മരിച്ചത്. നോര്‍ത്താംപ്ടന്‍ഷെയറിലെ കെറ്ററിങിലുള്ള വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.

അഞ്ജു സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മൂന്ന് പേരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സാജു കുറ്റസമ്മതം നടത്തിയിരുന്നു.

അഞ്ജുവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യ ലഹരിയില്‍ ഭാര്യയേയും മക്കളേയും കൊന്നു എന്നാണ് സാജുവിന്റെ മൊഴി. 2012ലാണ് അഞ്ജുവും സാജുവും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. 2021ലാണ് ഇരുവരും യുകെയില്‍ താമസത്തിനെത്തിയത്.

Exit mobile version