സ്‌ക്കൂളില്‍ ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരിക്കെ 11 വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു, വായില്‍നിന്ന് നുരയുംപതയും

പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ സ്‌കൂള്‍ വരാന്തയിലാണ് ബോധരഹിതരായി കണ്ടെത്തിയത്.

ouija board

ബൊഗോട്ട: സ്‌ക്കൂളില്‍ ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. കൊളംബിയയിലെ ഹാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ 11 വിദ്യാര്‍ത്ഥികളാണ് ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്.

പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ സ്‌കൂള്‍ വരാന്തയിലാണ് ബോധരഹിതരായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നതായും വായില്‍നിന്ന് നുരയുംപതയും വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

also read: ഖത്തര്‍ ലോകകപ്പ്; ബ്രസീല്‍ കിരീടം നേടുമെന്ന് സര്‍വ്വേഫലം; യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും അറിയാം

അധ്യാപകരാണ് കുട്ടികളെ കണ്ടെത്തിയത്. 5 വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ സോക്കോറോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ഛര്‍ദ്ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരേ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് വയറുവേദന, പേശിവലിവ്, കടുത്ത ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ആരംഭിച്ചതെന്നും ബോധരഹിതരായതെന്നും റിപ്പോര്‍ട്ടുണ്ട്.

കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഓജോ ബോര്‍ഡ് കളിച്ചിരുന്നതായും ആത്മാവിനെ വിളിച്ചു വരുത്തുന്നതിന്റെ ഭാഗമായി ബോര്‍ഡില്‍ ചില വാക്കുകളും ചിഹ്നങ്ങളും എഴുതിയിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഓജോ ബോര്‍ഡ് കളിച്ചതു കൊണ്ടാണ് കുട്ടികള്‍ ബോധരഹിതരായതെന്ന വാദം തള്ളി ഹാറ്റോ മേയര്‍ ജോസ് പാബ്ലോ ടോലോസ റോണ്ടന്‍ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version