സല്‍മാന്‍ റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കൈയ്യുടെ ചലനശേഷിയും നഷ്ടമായി

ന്യൂയോര്‍ക്ക്: വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയ്ക്ക് ചലനശേഷിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് ന്യൂസ് പേപ്പറായ എല്‍ പെയ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയിലുണ്ടായ ആക്രമണത്തിലാണ് റുഷ്ദിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15 ലേറെ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ആന്‍ഡ്ര്യൂ വൈലി പറഞ്ഞു.

ഓഗസ്റ്റിലായിരുന്നു പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ച് സല്‍മാന്‍ റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ 24-കാരനായ ഹാദി മാതര്‍ എന്നയാള്‍ കത്തിയുമായി വേദിയിലേക്ക് കുതിച്ച് റുഷ്ദിയെ അക്രമിക്കുകയായിരുന്നു.

പ്രഥമശുശ്രൂഷയ്ക്കുശേഷം ഹെലികോപ്റ്ററിലാണ് എഴുപത്തിയഞ്ചുകാരനായ അദ്ദേഹത്തെ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടിയിരുന്നു. ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന ആളാണ് ഹാദി മാതര്‍.

മതനിന്ദ ആരോപിക്കപ്പെടുന്ന ‘സറ്റാനിക് വേഴ്സസ്’എന്ന നോവല്‍ 1988-ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ദശാബ്ദത്തോളം ഒളിവിലായിരുന്നു റുഷ്ദി ന്യൂയോര്‍ക്കിലായിരുന്നു താമസിച്ചിരുന്നത്.

Exit mobile version