കലിഫോര്‍ണിയയില്‍ പള്ളിയില്‍ വെടിവെയ്പ്പ് : ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

സാക്രമെന്റോ : അമേരിക്കയില്‍ വെടിവയ്പ്പുകള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ കാലിഫോര്‍ണിയയിലെ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദക്ഷിണ കാലിഫോര്‍ണിയയിലെ പ്രസ് ബൈറ്റീരിയന്‍ പള്ളിയിലാണ് വെടിവെയ്പ്പുണ്ടായത്. പരിക്കേറ്റ അഞ്ച് പേരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

ലഗൂന വുഡ്‌സ് എന്ന പ്രദേശത്തെ പള്ളിയിലാണ് വെടിവെയ്പ്പുണ്ടായത്. റിട്ടയര്‍മെന്റ് കഴിഞ്ഞ ആളുകളാണ് ഇവിടെ താമസിക്കുന്നവരില്‍ കൂടുതലും. പള്ളിയിലെത്തിയ ഭൂരിഭാഗം ആളുകളും മുതിര്‍ന്ന പൗരന്മാരായിരുന്നു. മരിച്ചയാളും പരിക്കേറ്റവരും മുതിര്‍ന്ന പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്.

അക്രമിയെ പള്ളിയില്‍ ഇവര്‍ കൂട്ടം ചേര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. പോലീസെത്തുന്ന വരെ ഇയാളെ ഇലക്ട്രിക് വയര്‍ ഉപയോഗിച്ച കാലുകള്‍ ബന്ധിച്ചാണ് ആളുകള്‍ തടഞ്ഞു വച്ചിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് ആയുധവും കണ്ടെടുത്തിട്ടുണ്ട്.

ഏഷ്യക്കാരനായ അറുപതുകാരനാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് പേരെ പതിനെട്ടുകാരന്‍ വെടിവെച്ച് കൊന്ന സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് ഈ വെടിവെയ്പ്പുണ്ടായിരിക്കുന്നത്.

Exit mobile version