ഉക്രെയ്‌നില്‍ സ്‌കൂളിന് നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു

കീവ് : ഉക്രെയ്ന്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് റഷ്യ. ഇന്നലെ ഖാര്‍കീവ് നഗരത്തിനടുത്തുള്ള മെറഫയില്‍ ഒരു സ്‌കൂളിനും സാംസ്‌കാരിക കേന്ദ്രത്തിനും നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

ഇന്നലെ സന്ധ്യയോടെയായിരുന്നു ആക്രമണം. ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഖാര്‍കീവ് നഗരത്തിന് 30 കിലോമീറ്റര്‍ വടക്കാണ് മെറഫ. ആഴ്ചകളായി റഷ്യന്‍ വ്യോമാക്രമണം തുടരുന്ന ഖാര്‍കീവ് തകര്‍ന്ന നിലയിലാണ്.

മരിയുപോളില്‍ റഷ്യ ബോംബിട്ട ഒരു തിയേറ്ററിനുള്ളില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ മൂന്ന് നിലകളിലായുള്ള തിയേറ്ററില്‍ അഭയം പ്രാപിക്കുകയായിരുന്നു.

Exit mobile version