ഖുറാന്‍ കത്തിച്ചെന്നാരോപണം : പാകിസ്താനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ഇസ്ലാമാബാദ് : ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്താനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പഞ്ചാബ് പ്രവിശ്യയിലുള്ള ഖാനേവാലിലെ തുലംബ ടൗണില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

മുഹമ്മദ് മുഷ്താഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് പതിനഞ്ച് വര്‍ഷത്തിലേറെയായി മാനസികാസ്വാസ്ഥ്യമുള്ളതായാണ് വിവരം. ഒരാള്‍ ഖുറാന്‍ കത്തിക്കുന്നത് കണ്ടെന്ന് പള്ളി ഇമാമിന്റെ മകന്‍ പ്രദേശവാസികളെ അറിയിച്ചതോടെ ശനിയാഴ്ച രാത്രിയില്‍ പള്ളിയില്‍ ആളുകള്‍ തടിച്ചുകൂടി ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. താന്‍ ഖുറാന്‍ കത്തിച്ചിട്ടില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം ചെവിക്കൊണ്ടില്ല. വടി, കോടാലി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് ഇയാളെ മര്‍ദിച്ചത്. മര്‍ദനമേറ്റ് അവശനിലയിലായ മുഷ്താഖിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസിന് നേരെയും ആക്രമണമുണ്ടായി.

സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ഇതുവരെ എണ്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും നിയമം കയ്യിലെടുക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് മാസത്തിനിടെ മതനിന്ദ ആരോപിച്ച് ഇത് രണ്ടാമത്തെ ആളെയാണ് പാകിസ്താനില്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത്. പഞ്ചാബ് പ്രവിശ്യയിലെ തന്നെ സിയാകോട്ടില്‍ ഇസ്ലാമിനെ നിന്ദിച്ചുവെന്നാരോപിച്ച് രണ്ട് മാസം മുമ്പ് ശ്രീലങ്കന്‍ ഫാക്ടറി മാനേജരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.

Exit mobile version