ഓസ്‌ട്രേലിയ-യുകെ-യുഎസ് സഖ്യത്തിലേക്ക് ഇന്ത്യയും ജപ്പാനും വേണ്ടെന്ന് യുഎസ്

Australia | Bignewslive

വാഷിംഗ്ടണ്‍ : ഇന്‍ഡോ-പസിഫിക് മേഖലയിലെ വെല്ലുവിളികള്‍ നേരിടുക, സൈനിക സഹകരണം ശക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുണ്ടാക്കിയ ഓസ്‌ട്രേലിയ-യുകെ-യുഎസ് (AUKUS) സഖ്യത്തിലേക്ക് ഇന്ത്യയെയോ ജപ്പാനെയോ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് യുഎസ്.

സഖ്യത്തിലേക്ക് ഇനിയുമാരെയും ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബൈഡന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയുടെയും ജപ്പാനിന്റെയും നേതാക്കള്‍ യുഎസിലുള്ള സാഹചര്യത്തില്‍ സഖ്യത്തിലേക്ക് ഇരു രാജ്യങ്ങളെയും ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സാകിയുടെ പരാമര്‍ശം. ഇന്ത്യയെയോ ജപ്പാനെയോ സഖ്യത്തില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ സൂചനകളില്ലെന്ന് അദ്ദേഹം അറിയിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15നാണ് സഖ്യം രൂപീകരിക്കപ്പെട്ടത്.സഖ്യത്തില്‍ ചൈനയുള്‍പ്പടെയുള്ള ശക്തികളെ നേരിടാന്‍ ഓസ്‌ട്രേലിയയ്ക്ക് യുഎസ് ആണവ അന്തര്‍വാഹിനികള്‍ നല്‍കുന്നതുള്‍പ്പടെയുള്ള കരാറുകള്‍ക്ക് തീരുമാനമായിരുന്നു.

സഖ്യത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. ഓസ്‌ട്രേലിയയ്ക്ക് അന്തര്‍വാഹിനികള്‍ നല്‍കാന്‍ പദ്ധതിയിട്ടിരുന്ന ഫ്രാന്‍സും സഖ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Exit mobile version