മത്സരത്തിനിടെ ഇടിയേറ്റ് വീണ പതിനെട്ട്കാരിക്ക് ദാരുണാന്ത്യം : ബോക്‌സിങ്ങ് നിരോധിക്കണമെന്ന് ആവശ്യം

Boxing | Bignewslive

മോണ്‍ട്രിയല്‍ : പ്രഫഷനല്‍ ബോക്‌സിങ്ങ് പോരാട്ടത്തിനിടെ സഹതാരത്തിന്റെ ഇടിയേറ്റ് വീണ ബോക്‌സര്‍ക്ക് അഞ്ചാം ദിവസം ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ പരാജയപ്പെട്ട മെക്‌സിക്കന്‍ ബോക്‌സര്‍ ജിനറ്റ് സക്കരിയാസ് സാപ്പറ്റ(18) ആണ് മരണത്തിന് കീഴടങ്ങിയത്.

നാലാം റൗണ്ടിലാണ് കാനഡയുടെ മുപ്പത്തൊന്നുകാരിയായ മേരി പിയര്‍ ഹുലെയുടെ കനത്ത പഞ്ചുകളേറ്റ് സാപ്പറ്റ നിലം പതിച്ചത്. മത്സരം തുടരാനാവില്ലെന്ന് കണ്ടതോടെ പിയര്‍ നോക്കൗട്ട് വിജയവും നേടി. എന്നാല്‍ സാപ്പറ്റ എഴുന്നേല്‍ക്കാനാവാതെ റിങ്ങില്‍ കിടന്നതോടെ വൈദ്യസംഘമെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തലച്ചോറിനേറ്റ ക്ഷതം മൂലം സാപ്പറ്റ കോമയിലായെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇന്നലെ മരണവിവരം പുറത്തുവിട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോക്‌സിങ്ങ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നു. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകുന്നവയാണെന്നാണ് തലച്ചോറിലെ ക്ഷതങ്ങളെപ്പറ്റി പഠിക്കുന്ന ബ്രിട്ടീഷ് ഏജന്‍സിയായ ഹെഡ് വേയുടെ തലവന്‍ പീറ്റര്‍ മക്കബെ പറയുന്നത്.

തലയില്‍ സുരക്ഷാ കവചം വയ്ക്കാതെയാണ് പ്രഫഷനല്‍ ബോക്‌സിങ്ങില്‍ താരങ്ങള്‍ മത്സരിക്കുന്നത്.

Exit mobile version