ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍

Afghanistan | Bignewslive

കാബൂള്‍ : തലസ്ഥാന നഗരമായ കാബൂള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കുമെന്ന് താലിബാന്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ്-18 ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

വ്യാപകമായ ആക്രമണങ്ങളില്‍ താല്പര്യമില്ലെന്നും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശദൗത്യ സംഘങ്ങളെയോ എന്‍ജിഒകളെയോ ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കിയെന്നും മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തിയെന്നുമായിരുന്നു ട്വീറ്റ്. അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യത്തെ നഗരത്തിന് പുറത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വലിച്ചതായി കാണ്ഡഹാര്‍ സ്വദേശിയും വെളിപ്പെടുത്തിയിരുന്നു.

അഫ്ഗാന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പതിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തിയില്‍ തൊണ്ണൂറ് ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.രാജ്യത്തെ നലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാനായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഇന്നോ നാളെയോ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് വിവരം.

Exit mobile version