പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് സാന്നിധ്യം : 88 ശതമാനം വരെ മരണസാധ്യത

Marburg virus | Bignewslive

ജനീവ : പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഈ വൈറസ് മൂലം രോഗം പിടിപെടുന്നവരില്‍ മരണസാധ്യത 24 ശതമാനം മുതല്‍ 88 ശതമാനം വരെയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍.

തെക്കന്‍ ഗ്വാക്കൊഡോ പ്രവിശ്യയില്‍ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്ന് വൈറസ് പടര്‍ന്നതാവാമെന്നാണ് കരുതുന്നത്. വൈറസ് ബാധിതരായ ആളുകളുടെ ശരീര ദ്രവങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കും വൈറസ് പകരും.

വൈറസ് സ്ഥിരീകരിക്കപ്പെട്ട മേഖലയിലും ഗിനിയയിലും രോഗഭീഷണി വളരെയധികമാണെങ്കിലും ആഗോള തലത്തില്‍ ഇത് വലിയ ഭീഷണിയുണ്ടാക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഗിനിയയില്‍ എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസങ്ങള്‍ക്കകമാണ് കൂടുതല്‍ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇതാദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്ക, അംഗോള, കെനിയ, ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളില്‍ നേരത്തേ മാര്‍ബര്‍ഗിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

പെട്ടന്നുള്ള പനി, തലവേദന, ശാരീരിക അസ്വസ്ഥത എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അതേസമയം വൈറസിനെതിരെ ഫലപ്രദമായ മരുന്നോ അംഗാകൃത വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതല്‍ രോഗബാധിതരുണ്ടോയെന്ന് തിരിച്ചറിയാനുമുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

Exit mobile version