“ഗനി പറയുന്നത് നുണ, നുണകള്‍ക്കോ യുദ്ധപ്രഖ്യാപനങ്ങള്‍ക്കോ ഇനി ഒന്നും ചെയ്യുക സാധ്യമല്ല” : അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സമയം തീര്‍ന്നുപോയെന്ന് താലിബാന്‍

Ashraf Ghani | Bignewslive

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സമയം തീര്‍ന്നുപോയെന്ന് താലിബാന്‍. കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി മുന്നേറുന്നതിനിടെയാണ് താലിബാന്റെ പരാമര്‍ശം.

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധം പുറത്തുനിന്നുള്ള പദ്ധതി പ്രകാരം താലിബാന്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് ഗനി കഴിഞ്ഞ ദിവസം പറഞ്ഞതോടെയാണ് താലിബാന്‍ പ്രകോപിതരായത്.ഇപ്പോഴത്തെ അസ്ഥിരതയ്ക്ക് കാരണം യുഎസ് സഖ്യസേന പൊടുന്നനെ രാജ്യം വിട്ടതാണെന്നും ഗനി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താലിബാന്‍ രംഗത്തെത്തിയത്.

ഗനി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം നുണകള്‍ക്കോ യുദ്ധപ്രഖ്യാപനങ്ങള്‍ക്കോ ഗനിയുടെ ജീവിതം നീട്ടിക്കൊടുക്കാനാവില്ലെന്നും താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.”ഗനിയുടെ പ്രസംഗം അസംബന്ധമാണ്. ഭയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണത്. വഞ്ചകരില്‍ നിന്ന് രക്ഷിച്ചു നീതി നടപ്പാക്കാന്‍ രാജ്യം തീരുമാനിച്ചിരിക്കുകയാണ്.” സബിയുല്ല പറഞ്ഞു.

ഇതുവരെ 193 ജില്ലാ കേന്ദ്രങ്ങളും 19 അതിര്‍ത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലായെന്ന് അഫ്ഗാന്‍ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിര്‍ത്തി പ്രവിശ്യകള്‍ താഖര്‍, കുന്‍ഡുസ്, ബദഖ്സ്ഥാന്‍, ഹെയ്‌രാത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളില്‍ 254 താലിബാന്‍ ഭീകരരെ വധിച്ചതായി അഫ്ഗാന്‍ സൈന്യം അറിയിച്ചു. ഏപ്രില്‍ 14ന് ശേഷം ഏകദേശം 4000 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും വ്യക്തമാക്കി. ഈ കാലയളവില്‍ കുട്ടികളും സ്ത്രീകളും അടക്കം 2000 പേരാണ് കൊല്ലപ്പെട്ടത്.

Exit mobile version